മൂവാറ്റുപുഴ:എൻ.എച്ച്-85ൽ മൂവാറ്റുപുഴ,കോതമംഗലം ബൈപാസു കൾക്ക് 1720 കോടി രൂപ അനുവദിച്ചു. 2023-24 വാർഷിക പദ്ധതിയിൽപെടുത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൻറെ ഉന്നതതലയോഗം അംഗീകാരം നൽകിയതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.
കടാതി മുതൽ കാരക്കുന്നം വരെ 6 കി.മി നീളത്തിൽ നിർമ്മിക്കുന്ന മൂവാറ്റുപുഴ ബൈപ്പാസിന് ഭൂമി ഏറ്റെടുക്കലിന് 543 കോടിയും സിവിൽ വർക്കുകൾക്കായി 217 കോടിയും ഉൾപ്പെടെ ആകെ 760 കോടി രൂപയും മാതിരപ്പിള്ളി മുതൽ കോഴിപ്പിള്ളി വരെ 5 കി.മി നീളത്തിൽ നിർമ്മിക്കുന്ന കോതമംഗലം ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കലിന് 764 കോടി സിവിൽ വർക്കുകൾക്കായി 196 കോടിയും ഉൾപ്പെടെ 960 കോടി രൂപയുടെ പദ്ധതിക്കാണ് സമിതി അംഗീകാരം നൽകിയത്.
30 മീറ്റർ വീതിയിൽ 2 ലൈൻ പേവ്ഡ് ഷോൾഡർ രീതിയിൽ ആധുനിക നിലവാരത്തിലാണ് ഈ രണ്ട് ബൈപാസുകളും നിർമ്മിക്കുന്നത്. നേരത്തെ സ്ഥലം ഏറ്റെടുക്കലിൻറെ 50% ചെലവ് വഹിക്കുവാൻ എൻഎച്ച്. എ.ഐ. സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം ഈ ആവശ്യം നിരസിച്ചതിനെ തുടർന്ന് രണ്ട് ബൈപാസുകളുടെയും അനുമതി അനന്തമായി നീണ്ടുപോകുന്ന നിലയിലായിരുന്നു. എംപി എന്ന നിലയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെയും ഉപരിതല ഗതാഗത മന്ത്രാലയ ഇദ്യോഗസ്ഥരെയും നേരിൽകണ്ട് നിരവധി തവണ നടത്തിയ പരിശ്രമമാണ് ഇപ്പോൾ ഫലം കണ്ടത്.
രണ്ടു ബൈപാസുകളുടെയും വിശദമായ പദ്ധതിരേഖ തയ്യാറായിവരുന്നു. ഹൈവേ എഞ്ചിനീയറിങ് കൺസൾട്ടൻസിയാണ് ഡി.പി.ആർ. തയ്യാറാക്കുന്നത്. ഈ മാസം അവസാനത്തോടെ ഡി പി ആർ സമർപ്പിക്കപ്പെടും. തുടർന്ന് 3എ നോട്ടിഫിക്കേഷൻ പുറപ്പെടുകയും സ്ഥലമേറ്റെടുക്കൽ നഷ്ടപരിഹാരവിതരണം തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ സാമ്പത്തിക വർഷം തന്നെ നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.പി. പറഞ്ഞു.
ഇടുക്കി പാർലമെൻറ് മണ്ഡലത്തിന് ചരിത്രനേട്ടം സംഭാവന ചെയ്ത ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെയും എൻ.എച്ച്.എ.ഐ. ഉദ്ദ്യോഗസ്ഥരെയും ഇവിടുത്തെ എല്ലാ ജനങ്ങളുടേയും പേരിൽ നന്ദി അറിയിക്കുന്നു. പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വേണ്ടി ആവശ്യമായ തുടർ പ്രവർത്തനങ്ങൾ നടത്തിവരുന്നതായും എം. പി കൂട്ടിച്ചേർത്തു.