മൂവാറ്റുപുഴ : മുറിക്കല്ല് ബൈപ്പാസിന്റെ ടെൻഡർ പ്രസിദ്ധീകരിച്ച ഉടനെ മികച്ച പ്രതികരണവുമായി വൻകിട കരാർ കമ്പനികൾ. ടെൻഡർ നടപടികളിൽ പങ്കെടുത്ത് ടെൻഡർ സമർപ്പിച്ചത് സംസ്ഥാനത്തെ തന്നെ പ്രധാനപ്പെട്ട ഏഴ് കമ്പനികളാണ്.
ജിയോ ടാഗിംഗ് നടത്തി അതിർത്തികൾ നിർണയിച്ച കാരണം പണി തുടങ്ങിയ ശേഷം തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലാത്തതും പണിക്കു മുൻപുള്ള മുന്നൊരുക്കങ്ങൾ എല്ലാം കൃത്യമായി പൂർത്തീകരിച്ച് 95 ശതമാനത്തിനു മുകളിൽ ലാൻഡ് അക്വിഷൻ പ്രക്രിയകളും പൂർത്തിയായിരിക്കുന്നതും
പദ്ധതി രൂപരേഖയും ഡി പി ആറും എല്ലാം ആധുനിക രീതിയിൽ ക്രമീകരിച്ചിരിക്കുന്നതുമാണ് കമ്പനികളെ എല്ലാം ആകർഷിച്ചിരിക്കുന്ന പ്രധാന ഘടകങ്ങൾ.
ബൈപ്പാസിന്റെ പഴയ ഡിപിആറിൽ സമ്പൂർണ്ണ മാറ്റം വരുത്തിക്കൊണ്ട് വളവുകൾ നിവർത്തിയും, നിലവിലെ പാലത്തിന് സമാന്തരമായ പുതിയ പാലം നിർമ്മിച്ച് നാലുവരി ആക്കിയും, നീരൊഴുക്കുകൾ തടസ്സപ്പെടാതിരിക്കാൻ ലാൻഡ് സ്പാനുകളും, കൾവേർട്ടുകളും ഉൾപ്പെടുത്തി ഡിപിആറിൽ സമഗ്രമായ മറ്റങ്ങൾ വരുത്തിയും അത്യാധുനികരീതിയിലുമാണ് ഇപ്പോഴത്തെ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. 59.98 കോടി രൂപ ആകെത്തുക വകയിരുത്തിയിരുന്ന മുറിക്കല്ല് ബൈപ്പാസ് പ്രോജക്ട് സമ്പൂർണ്ണമായ ഭേദഗതിയോടെ 117 കോടി രൂപയായി ഉയർത്തിയാണ് ഇപ്പോൾ ടെൻഡർ പൂർത്തീകരിച്ചിരിക്കുന്നത്.
ആദ്യം പുറപ്പെടുവിച്ച ടെൻഡറിൽ പുതിയ പാലത്തിന്റെ പ്രൊവിഷൻ വരാതിരുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ അതിൽ തിരുത്തലുകൾ വരുത്തി പുതിയ ടെൻഡർ പ്രസിദ്ധീകരിച്ചാണ് ഇപ്പോൾ ബിഡ്ഡിംഗിൽ പങ്കെടുത്തിരിക്കുന്നത്. 7 കമ്പനികളുടെയും ടെക്നിക്കൽ ബിഡ്ഡ് പരിശോധിച്ച ശേഷം ആണ് ഫൈനൽ സെലക്ഷനിലേക്ക് കടക്കുന്നത്..