ആലപ്പുഴ: ഓപ്പറേഷൻ തൂഫാൻ വലിയ വിജയമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മീഡിയവണിനോട്. പദ്ധതിക്ക് കൂടുതലും പിന്തുണ നൽകുന്നത് അമ്മമാരാണ്. ലഹരിക്കേസുകളിൽ കടുത്ത ശിക്ഷ നൽകുന്നതിനായി നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന തൂഫാൻ പോലുള്ള പദ്ധതികൾ തുടരുമെന്നും ചെന്നിത്തല പറഞ്ഞു.
4500 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു . 70 കോടിയിൽ അധികം രൂപയുടെ ലഹരി ഉൽപന്നങ്ങൾ പിടികൂടി. ചില വസ്തുക്കൾ കൈവശം വെക്കുന്നതിലൂടെ എൻഡിപിഎസ് ആക്ട് പ്രകാരം ശിക്ഷ കുറവാണ് . അതിൽ ഭേദഗതി വരുത്തേണ്ടത് കേന്ദ്രസർക്കാരാണ്. ഭേദഗതി വരുത്താൻ കേന്ദ്രസർക്കാരിനെ സമീപിക്കും . ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന കാര്യത്തിൽ പരിഹാരം ഉണ്ടാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് പെരുമ്പാവൂരിൽ ജനകീയ ബോധവൽക്കരണ ക്യാമ്പയിനായി എത്തും. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലടക്കം ലഹരിവ്യാപകമായി ഉയർന്നതിനിടയിലാണ് പെരുമ്പാവൂരിൽ മന്ത്രി നേരിട്ട് എത്തുന്നത്. ചെന്നിത്തലയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് ലഹരി വിരുദ്ധ ബഹുജന റാലി നടക്കും. തുടർന്ന് നഗര മദ്യത്തിൽ തൂഫാൻ പതാക ഉയർത്തും. ഫാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വ്യവസായിക. സാമുദായിക സാമൂഹിക നേതാക്കൾ ലഹരിവിരുദ്ധ പ്രവർത്തകർ വിദ്യാർഥികൾ എന്നിവരുമായി സംവദിക്കും.


