മൂവാറ്റുപുഴ: വലിയ കമ്പനികളുടെ സി.എസ്. ആര് ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലര്‍ നല്‍കാമെന്ന് പറഞ്ഞ് സംസ്ഥാനത്ത് എഴുനൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതി മൂവാറ്റുപുഴയിൽ പിടിയിലായി. ഇടുക്കി തൊടുപുഴ, കുടയത്തൂര്‍ കോളപ്ര ചക്കലത്ത് കാവ് ക്ഷേത്രത്തിന് സമീപം ചൂരകുളങ്ങര വീട്ടില്‍ അനന്ദു കൃഷ്ണന് (26)നെയാണ് മുവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കൊച്ചിയില്‍ മറ്റൊരു തട്ടിപ്പിന് കളമൊരുക്കുന്നതിനിടെ സംഭവസ്ഥലത്ത് നിന്നാണ് എറണാകുളം റൂറല്‍ ജില്ല പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. മുവാറ്റുപുഴ പോലീസ് രെജിസ്റ്റര്‍ ചെയ്ത മൂന്ന് തട്ടിപ്പ് കേസുകളിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നത്. സംസ്ഥാനത്തെ വിവിധ സൊസൈറ്റികള്‍ വഴി എഴുനൂറ് കോടിയോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. തട്ടിപ്പില്‍ ചില രാഷ്ട്രീയക്കാരുടെ പേരും ഉയര്‍ന്നിട്ടുണ്ട്. അറസ്റ്റ് വിവരമറിഞ്ഞ് വിവിധ ജില്ലകളില്‍ നിന്നായി നിരവധി സംഘടനകളുടെ ഭാരവാഹികളാണ് സ്റ്റേഷനിലെത്തിയത്.
മുവാറ്റുപുഴയില്‍ മുവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്റ് സൊസൈറ്റി എന്ന പേരില്‍ മുവാറ്റുപുഴ ബ്ലോക്കിന് കീഴില്‍ പ്രതി ഒരു സൊസൈറ്റിയുണ്ടാക്കിയാണ് ഇവിടുത്തെ തട്ടിപ്പിന് തുടക്കമിട്ടത്. സൊസൈറ്റി അംഗങ്ങളെ കൊണ്ട് ഇയാള്‍ ഉണ്ടാക്കിയ കണ്‍സല്‍ട്ടന്‍സിയിലേക്ക് ടു വീലര്‍ നല്‍കാം എന്ന് പറഞ്ഞുകൊണ്ട് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. 9 കോടിയോളം രൂപ ഇത്തരത്തില്‍ മുവാറ്റുപുഴയില്‍ നിന്ന് തട്ടിപ്പ് നടത്തിയെന്ന് പ്രാഥമീക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മുവാറ്റുപുഴയിലെ വിവിധ സന്നദ്ധ സംഘടനകളെയും കാര്യങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ ബ്ലോക്കിനു കീഴിലും ഇത്തരം സൊസൈറ്റികള്‍ പ്രതി ഉണ്ടാക്കിയിട്ടുണ്ട്. 62 സീഡ് സൊസൈറ്റികള്‍ മുഖേന പ്രതി പണപിരിവ് നടത്തിയിട്ടുണ്ട്. പ്രതിക്കെതിരെ എറണാകുളം റൂറല്‍ ജില്ല പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക പരാതികള്‍ ലഭിച്ചിരുന്നു.
വിവിധ കമ്പനികളുടെ സിഎസ് ആര് ഫണ്ട് ലഭിക്കും എന്ന് വാഗ്ദാനം നല്‍കിയാണ് പ്രതി വലിയ തട്ടിപ്പ് നടത്തിയത്. കേസ് രെജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പല കമ്പനികള്‍ക്കും ഇക്കാര്യത്തെ പറ്റി അറിവേ ഇല്ലായിരുന്നു. 2022 മുതല്‍ പൊതുജനങ്ങളെ സ്കൂട്ടര്‍, ഹോം അപ്ലൈന്‍സ്, വാട്ടര്‍ ടാങ്ക്സ്, ഫേര്‍ട്ടിലൈ സെര്‍സ്, ലാപ്ടോപ്, തയ്യല്മെഷീന് എന്നിവ 50% ഇളവില്‍ നല്‍കും എന്ന് സംസ്ഥാനത്ത് ഉടനീളം പ്രചരിപ്പിച്ച് സന്നദ്ധസംഘടനകളെയും മറ്റ് സീഡ് സൊസൈറ്റികളെയും സ്വാധീനിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. സ്വന്തം പേരില്‍ വിവിധ കണ്സല്ട്ടന്സികള് ഉണ്ടാക്കി അതിന്റെ പേരില്‍ ആണ് ഇടപാടുകള്‍ നടത്തിയത്. പൊതുജനങ്ങളെ തട്ടിപ്പിന് ഇരയാക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ ബീ വെന്‍ച്ചുവേര്‍സ് തൊടുപുഴ, സോഷ്യല്‍ ബീ വെന്‍ച്ചുവേര്‍സ് ഇയാട്ടുമുക്ക്, എറണാകുളം, പ്രൊഫഷണല്‍ സര്‍വീസ് ഇന്നോവഷന്‍ കളമശ്ശേരി, ഗ്രസ്സ്റൂട്ട് ഇന്നോവഷന്‍ കളമശ്ശേരി എന്നീ കമ്പനികളുടെ അക്കൗണ്ടുകള്‍ അനന്ദു കൃഷ്ണന് സ്വന്തം പേരിലാണ് കൈകാര്യം ചെയ്തിരുന്നത്.
നാഷണല്‍ എന്‍ജിഒ ഫെഡറേഷന് എന്ന സംഘടനയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആണ് എന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സി.എസ്.ആര് ഫണ്ട് കൈകാര്യം ചെയ്യാന്‍ ഇയാളെ ആണ് ചുമതലപെടുത്തിയിരിക്കുന്നത് എന്നും ഇയാള്‍ വിശ്വസിപ്പിച്ചിരുന്നു. ഇത് വരെ ഒരു കമ്പനിയില്‍ നിന്നും സി.എസ്.ആര്‍ഫണ്ട് ലഭ്യമായിട്ടില്ലെന്ന് പ്രതി സമ്മതിച്ചു. ആദ്യഘട്ടത്തില്‍ ബുക്ക് ചെയ്തവര്‍ക്ക് വാഹനം നല്‍കാനും പിന്നീട് ആര്‍ഭാടജീവിതത്തിനും സ്വത്തുവകകള്‍ വാങ്ങികൂട്ടുന്നതിനുമാണ് തട്ടിപ്പ് നടത്തിയ പണം ചെലവഴിച്ചത്. നേരത്തെയും നിരവധി പരാതികള്‍ ഇക്കാര്യത്തിന് പോലീസിന് ലഭിച്ചിരുന്നു. പ്രതിക്കെതിരെ അടിമാലി പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന തട്ടിപ്പ് സമാന തട്ടിപ്പ്കേസില്‍ റിമാന്‍ഡില്‍ പോയിരുന്നു.
പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തില്‍ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസ്, സബ് ഇന്‍സ്പെക്ടര്‍മാരായ പി.സി.ജയകുമാര്‍, ബിനോ ഭാര്ഗവന്, സീനിയര്‍ സിപിഓമാരായ സി.കെ.മീരാന്‍, ബിബില്‍ മോഹന്‍, കെ.എ അനസ് എന്നിവര്‍ ഉണ്ടായിരുന്നു.