മൂവാറ്റുപുഴ: കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴെ മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരം. മൂവാറ്റുപുഴ തൊടുപുഴ റൂട്ടിൽ ഹോസ്റ്റൽ പടിയിൽ രാവിലെ 9 30 നാണ് അപകടമുണ്ടായത്. തൊടുപുഴ അൽ അസർ കോളേജ് പൊളി ടെക്നിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ഐ 10 കാറാണ് അപകടത്തിൽ പെട്ടത്. കാർഹോസ്റ്റൽ ജംഗ്ഷനിൽ വച്ച് നിയന്ത്രണം വിട്ട് ആറടി താഴേക്ക് മറിയുകയായിരുന്നു. എതിരെ വന്ന കാറിനെ മറികടക്കവെ നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് കാർ മറിഞ്ഞത്.
പുത്തൻകുരിശ് മലയിൽ ആയുഷ് ബേബി (20)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ എൻ.ആർ വിഷ്ണു, അഷറക് അഹമ്മദ് എന്നിവർക്ക് ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും അരുൺ ദിനേശ്,ഫസലു റഹ്മാൻ,സ്റ്റെഫിൻ വിൽസൺ എന്നിവരെയും മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് അപകടത്തിൽ പെട്ട കാർ വെട്ടിപൊളിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.