പി.എം ശ്രീയില്‍ സിപിഐഎമ്മിനെ വെട്ടിലാക്കി ലേഖനം. കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന് ആകില്ലെന്ന് പിണറായിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം. സംസ്ഥാനങ്ങള്‍ക്ക് പിന്മാറാന് അവസരം ഇല്ലെന്നും എല്‍ഡിഎഫ് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ കരാര്‍ ഒപ്പിട്ടത് അപാകത എന്നും പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ അമരക്കാരന് കൂടിയായ രതീഷ് കാളിയാടന്റെ ലേഖനത്തില്‍ പറയുന്നു.
ധാരണാപത്രത്തില്‍ ഒപ്പുവെച്ച സ്ഥിതിയില്‍ പി എം ശ്രീ പദ്ധതിയില്‍നിന്ന് നിയമപരമായി പിന്മാറാനാകുമോ എന്നത് നിയമവിദഗ്ദ്ധര്‍ ആഴത്തില്‍ പരിശോധന നടത്തി വ്യക്തത വരുത്തേണ്ട സമസ്യയാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ധാരണാപത്രത്തിലെ വ്യവസ്ഥ പ്രകാരം, പൊതുജന താല്പര്യം മുന്‍നിര്‍ത്തി 30 ദിവസത്തേക്ക് നോട്ടീസ് നല്കി ഈ കരാര്‍ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം ഇന്ത്യ ഗവണ്മെന്റിന്റെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്കൂള്‍ എജുക്കേഷന്‍ ആന്‍ഡ് ലിറ്ററസിയില്‍ നിക്ഷിപ്തമാണ് എന്നാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാരിന് ഏക പക്ഷീയമായി കരാറില്‍നിന്നു പിന്മാറാന് ആകില്ലെന്നതാണ് പ്രാഥമിക നിരീക്ഷണം – രതീഷ് കാളിയാടന്‍ ലേഖനത്തില്‍ പറയുന്നു.
എല്‍ഡിഎഫ് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ കരാര്‍ ഒപ്പിട്ടത് അപാകത എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. സാധാരണനിലയില്‍ കേന്ദ്രാവിഷ്കൃത പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്ര കാര്യത്തില്‍ വകുപ്പുതല തീരുമാനം മതി. പക്ഷേ, പി എം ശ്രീയുടെ കാര്യത്തില്‍ പൊതു വിദ്യഭ്യാസ വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. ചില മന്ത്രിമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് മാറ്റിവെച്ച കാര്യത്തില്‍ വീണ്ടും മന്ത്രിസഭയുടെ അംഗീകാരം നേടാതെ 2025 ഒക്ടോബര്‍ 25-ന് ഒപ്പുവെച്ചുവെന്നത് അപാകതയായി ചൂണ്ടിക്കാണിക്കാവുന്നതാണ്. എന്തുതന്നെയായാലും പിഎം ശ്രീ പദ്ധതി നടപ്പിലാക്കുക എന്ന ഉദ്ദേശ്യമല്ല, സമഗ്ര ശിക്ഷ കേരളത്തിന് ന്യായമായും ലഭിക്കേണ്ട ഫണ്ട് നേടിയെടുക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഒപ്പിടലിനു പി ന്നില്‍. അത് തിരിച്ചറിയാതെ ഭരണ – പ്രതിപക്ഷ കക്ഷികളില്‍നിന്നും വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവന്നതോടെ ഒപ്പിട്ട നടപടി മരവിപ്പിക്കാന്‍ പിണറായി വിജയന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് 2025 നവംബര്‍ 12-ന് കേന്ദ്രത്തിലേക്ക് കത്ത് അയക്കുകയും ചെയ്തു – അദ്ദേഹം വിശദമാക്കി.


