മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത സംഭവത്തിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് അർബൻ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് സഹകരണ മന്ത്രി വിഎൻ വാസവൻ നിർദ്ദേശം നൽകി. മന്ത്രിയുടെ നിർദ്ദേശ പ്രകാരം സഹകരണ സംഘം രജിസ്ട്രാർ നടത്തിയ അന്വേഷണത്തിലാണ് സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് ജപ്തിയെന്ന് കണ്ടെത്തിയത്. അതേസമയം ബാങ്ക് സിഐഒ ജോസ്.കെ.പീറ്റര് വൈകിട്ടോടെ രാജി നൽകി.
പകരം താമസസ്ഥലം ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ജപ്തി നടത്താവൂ എന്നാണ് സർക്കാർ നയം. ഇതിന് വിരുദ്ധമായാണ് മൂവാറ്റുപുഴയിലെ നടപടിയെന്ന് സഹകരണ സംഘം രജിസ്ട്രാരുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിനുള്ള നടപടിക്ക് നിർദ്ദേശം നൽകിയത്.
ശനിയാഴ്ചയാണ് മൂവാറ്റുപുഴയിലെ പായിപ്രയിൽ അജേഷിന്റെ വീട് മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് ആശുപത്രിയിലാണ് ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്യാനെത്തിയത്. വീട്ടിൽ അജേഷിന്റെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ വിവരം അറിഞ്ഞ് മാത്യു കുഴൽനാടൻ ബാങ്ക് അധികൃതരെ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കുകയും സാവകാശം വേണമെന്നും വീട് തുറന്നു കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഏറെ വൈകിയും അധികൃതർ വീട് തുറന്നു കൊടുക്കാത്തതിനാൽ തന്റെ വീട് പൊളിച്ച് തുറന്നു കൊടുത്തു. പിന്നാലെ ജപ്തി ചെയ്ത വീടിന്റെ ബാധ്യത ഏറ്റെടുക്കാൻ തയ്യാറാണെന്ന് കാണിച്ച് മാത്യു കുഴൽനാടൻ ബാങ്കിന് കത്ത് നൽകിയിരുന്നു.
ഇതിന് പിന്നാലെ ബാങ്കിലെ സിഐ ടി യു യൂണിയൻ പണം അടച്ച് ബാധ്യത ഒഴിവാക്കിയെങ്കിലും അജേഷ് എതിർപ്പുമായി രംഗത്തെത്തി. തന്റെ മാധ്യമത്തിൽ അവഹേളിച്ചവരുടെ പണം വേണ്ടെന്ന പരസ്യനിലപാടിൽ അജേഷ് ഉറച്ചുനിന്നതോടെ സിഐടിയു നേതൃത്വം വെട്ടിലായി. അതിനിടയാണ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചതും അതിന്റെ തുടർച്ചയായ നടപടിക്ക് ശുപാർശ ചെയ്തതും.