മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭയിൽ അവിശ്വാസ നീക്കത്തെ തടയിടാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ വിളിച്ചുചേർത്ത അനുരഞ്ജന യോഗവും അലസി പിരിഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സനെതിരെ അവിശ്വാസ നോട്ടീസ് നൽകിയത് പിൻവലിപ്പിക്കാനുള്ള മാരത്തൺ ചർച്ചകൾ വഴിമുട്ടിയതോടെ യു ഡി എഫിന്റെ നഗരഭരണം വീണ്ടും ത്രിശങ്കുവിലാവുമെന്ന ഭയപ്പാടിലാണ് നേത്യത്വം.
#ചർച്ചകളിൽ കേട്ടത്
നോട്ടീസ് നൽകിയ പ്രമീള ഗിരീഷ് കുമാറിനോട് വാഴപ്പിള്ളിയിലെ ഭാരത് ഹോട്ടലിലാണ് സമവായ ചർച്ചകൾ നടത്തിയത്. പാർട്ടിക്ക് മേലെയായി നഗരഭരണമെന്നും ഇത് ആപത്താണന്നും പറഞ്ഞിട്ടും നേതാക്കൾ അനങ്ങിയില്ലന്ന് പ്രമീള പറഞ്ഞു. പാർട്ടി വേദികളിൽ ചർച്ചകൾ നടത്താൻ പോലും നേതാക്കൾ തയ്യാറായില്ല. പൊതുസമൂഹത്തെ ഒപ്പം നിർത്താൻ കഴിഞ്ഞില്ല. മുൻപ് നൽകിയതും പറഞ്ഞതുമായ പരാതികളിൽ ചർച്ചക്കോ പരിഹാരത്തിനോ തയ്യാറാകാത്തതാണ് അവിശ്വാസ നോട്ടീസിൽവരെ കാര്യങ്ങൾ എത്തിച്ചതെന്നും പ്രമീള ചർച്ചയിൽ തുറന്നടിച്ചു.
അതേസമയം പ്രമീളയുടെ നിലപാടിനെ നേതാക്കൾ വിമർശിച്ചു. നോട്ടീസ് പിൻവലിക്കണമെന്നും ശേഷം മറ്റു കാര്യങ്ങളിൽ ചർച്ചയെന്നുമുള്ള നിലപാടിലായിരുന്നു നേതാക്കൾ. പാർട്ടി രാജശ്രീയെ ഒഴിവാക്കില്ലന്ന് നേതാക്കൾ തുറന്നടിച്ചു. ഇതോടെ അവിശ്വാസ നീക്കവുമായി മുന്നോട്ട് പോകുമെന്ന നിലപാടാവർത്തിപ്പ് പ്രമീള മടങ്ങി.
# ചർച്ച നടത്തിയത്
മാത്യു കുഴൽനാടൻ എം എൽ എ, മുൻ എം എൽ എ ജോസഫ് വാഴക്കൻ , കെ.പി.സി.സി സെക്രട്ടറി കെ.എം സലിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഡി സി സി വൈസ് പ്രസിഡന്റ് കെ.എം പരീത്, ബ്ലോക്ക് പ്രസിഡന്റ് സലീം ഹാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച . യു.ഡി.എഫ് മുനിസിപ്പൽ ചെയർമാൻ കബീർപൂക്കടശേരി, മണ്ടലം പ്രസിഡന്റ് ഹിബ്സൺ ഏബ്രഹാം എന്നിവരെയും വിളിച്ചുവരുത്തിയിരുന്നു.
#തർക്കങ്ങളിങ്ങനെ
കാവുംപടി വാർഡിൽ ബിജെപി (സ്വതന്ത്ര ) സ്ഥാനാർത്ഥി ആയി മത്സരിച്ച് ജയിച്ച രാജശ്രീക്കായിരുന്നു ചെയർമാൻ സ്ഥാനം. ഇതേ ചൊല്ലി തുടക്കം മുതൽ തർക്കത്തിലായിരുന്നു ഒരു വിഭാഗം കൗൺസിലർമാരും നേതാക്കളും. ബി ജെ പി കൂട്ടുകെട്ടടക്കം വികസന പ്രവർത്തനങ്ങളിലെ പക്ഷപാത സമീപനങ്ങളും ചില കൗൺസിലർമാരെ ചൊടിപ്പിച്ചു. പരാതികൾ കേൾക്കാനാരും തയ്യാറായില്ല. ഇതോടെ ഭരണപക്ഷ കൗൺസിലർമാർക്കിടയിൽ അസ്വൈരാസ്യങ്ങൾ വർദ്ധിച്ചു. ഇത് ദരണ പക്ഷത്ത് പൊട്ടിത്തെറിക്ക് കാരണമായി.
#നഗരസഭയിൽ ഭരണസമിതി
കോൺഗ്രസിന് ചെയർമാൻ സ്ഥാനവും ലീഗിന് വൈസ് ചെയർമാൻ എന്നുമായിരുന്നു പതിവ് രീതി. ഇക്കുറി ഒരു വർഷം വൈസ് ചെയർമാൻ സ്ഥാനവും 5 വർഷം ആരോഗ്യ ഉപസമിതി ചെയർമാൻ സ്ഥാനവും ലീഗിന് നൽകി പകരം 4 വർഷവും കോൺഗ്രസ് അംഗങ്ങളായിരിക്കും വൈസ് ചെയർമാൻ സ്ഥാനം. കേരള കോൺഗ്രസിലെ ജോസ് കുര്യാക്കോസിന് വിദ്യാഭ്യാസവും റിബലായി ജയിച്ചെത്തിയ അജി മുണ്ടാടന് വികസനകാര്യവും നൽകി. കാവുംപടി വാർഡിൽ ബിജെപി സ്ഥാനാർത്ഥി ആയി മത്സരിച്ച് ജയിച്ച രാജശ്രീക്കായിരുന്നു ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം. സി പി എമ്മിലെ നിസ അഷറഫാണ് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ. 28 അംഗ കൗൺസിലിൽ യു ഡി എഫ് 14. കോൺഗ്രസ് -10. ലീഗ് – 2 , കേരള കോൺഗ്രസ് – 1 സ്വതന്ത്രൻ – 1 എൽ ഡി എഫ് 11, ബി ജെ പി -2 ബി ജെ പി സ്വതന്ത്ര – 1 എന്നിങ്ങനെ ആണ് കക്ഷിനില.
#അവിശ്വസം ആഗസ്റ്റ് 1 ന്
ആഗസ്റ്റ് ഒന്നിനാണ് അവിശ്വാസം ചർച്ചക്കെടുക്കുക. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ചെയർ പേഴ്സൺ രാജശ്രീ രാജ്യ വിന് പുറമേ കോൺഗ്രസിലെ പ്രമീള ഗിരീഷ് കുമാർ , ബിന്ദു ജയൻ , നെജില ഷാജി (സിപിഎം), മീരാകൃഷ്ണൻ (സിപിഐ) എന്നിവരാണ് അംഗങ്ങൾ . പ്രമീള നൽകിയ അവിശ്വാസ നോട്ടീസിന് മൂന്ന് അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്.