ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായികയായ കല്യാണി മേനോന് അന്തരിച്ചു. 80 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ച് നാളായി വിശ്രമത്തിലായായിരുന്നു. എ.ആര് റഹ്മാൻ്റെ തുള്‍പ്പടെ മിക്ക ദക്ഷിണേന്ത്യന്‍ സംഗീത സംവിധായകരുടെയും ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കൂടുതലായും മലയാളം, തമിഴ് ഗാനങ്ങളാണ് ആലപിച്ചിട്ടുളളത്. എറണാകുളം കാരയ്ക്കാട്ട് മാറായില്‍ ബാലകൃഷ്ണ മേനോൻ്റെയും രാജമ്മയുടെയും ഏക മകളാണ് കല്യാണി മേനോൻ. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന ചിത്രത്തിൻ്റെ സംവിധായകന് രാജീവ് മേനോന് ആണ് മകൻ.
1977ല്‍ പുറത്തിറങ്ങിയ രാമു കാര്യാട്ടിൻ്റെ ‘ദ്വീപ്’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് കല്യാണി മേനോന് എത്തിയത്. കണ്ണീരിന് മഴയത്തും എന്ന ആ ഗാനം ആരാധക പ്രശംസ പിടിച്ചുപറ്റി. ശിവാജി ഗണേശൻ്റെ നല്ലതൊരു കുടുംബം(1979)ല്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് 90കളില്‍ എ.ആര് റഹ്മാൻ്റെ നിരവധി ചിത്രങ്ങളില്‍ കല്യാണി മേനോന് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പുതിയ മന്നര്‍ഗള്‍(1993) എന്ന ചിത്രത്തിലെ വാടി സാതുകുട്ടി, ഹിറ്റ് ചിത്രമായ കാതലന്‍ (1994) ഇന്ദിരയോ, രജനീകാന്ത് നായകനായ മുത്തു (1995), 2000ല്‍ പുറത്തിറങ്ങിയ അലൈപായുതെയിലെ ടൈറ്റില്‍ സോംഗ് എന്നിവ ഇവയില്‍ ചിലതാണ്.
മലയാളത്തില്‍ ‘വിയറ്റ്നാം കോളനി’യിലെ ഹിറ്റ് ഗാനമായ ‘പവനരച്ചെഴുതുന്നു’ എന്ന ഗാനം ആലപിച്ചത് കല്യാണി മേനോനാണ്. ലാപ്ടോപ് എന്ന ചിത്രത്തിലെ ജലശയ്യയില്‍, ഗൗതം മേനോന് ചിത്രമായ ‘വിണ്ണൈതാണ്ടി വരുവായ’യിലെ ഓമനപ്പെണ്ണേ, ’96’ലെ കാതലേ കാതലേ എന്ന ഹിറ്റ് ഗാനവും ആലപിച്ചത് കല്യാണി മേനോനാണ്. കലൈമാമണി പുരസ്കാരം നല്കി തമിഴ്നാട് സര്‍ക്കാര്‍ ആദരിച്ചിട്ടുണ്ട്.