വയനാട് തിരുനെല്ലി കാട്ടികുളത്ത് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. തോട്ടം തൊഴിലാളിയായ വെള്ളാഞ്ചേരി സ്വദേശി രാജു (50) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാനെ തുരത്തുന്നതിനിടെ ആനയുടെ മുന്നിൽ പെടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ രാജുവിന്റെ വാരിയലിനും ആന്തരികാവയവങ്ങൾക്കും ഗുരുതരമായ തകരാറുകൾ സംഭവിച്ചിരുന്നു. ആന തുമ്പിക്കൈ കൊണ്ട് തട്ടി ഇയാളെ 20 മീറ്ററുകളോളം വലിച്ച് കൊണ്ടുപോകുകയായിരുന്നു. പരുക്കേറ്റ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.
ഏറെ മണിക്കൂറുകൾ ഭീതി പരത്തിയ ഒറ്റയാനെ വനം വകുപ്പും നാട്ടുകാരും ചേർന്ന് കാടുകയറ്റി. കാടിനോട് ചേർന്നുകിടക്കുന്ന അതിർത്തി പ്രദേശമായതിനാൽ കാട്ടാനയുടെ സാന്നിധ്യം പതിവായിരുന്നു. എന്നാൽ ഈ അടുത്തകാലത്തായി കാട്ടാനശല്യത്തിന് കുറവുണ്ടായിരുന്നുവെങ്കിലും ഇന്ന് വീണ്ടും ഒറ്റയാന്റെ സാന്നിധ്യം പ്രദേശത്ത് ഭീതി പരതുകയായിരുന്നു. തോട്ടം തൊഴിലാളിയുടെ മരണത്തിൽ മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറി പരിസരത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുകയാണ്.


