തിരുവനന്തപുരം: നഗരമദ്ധ്യത്തില്‍ വടക്കേഇന്ത്യയില്‍ നിന്നുളള പെണ്‍വാണിഭ സംഘത്തെ പിടികൂടി. നഗരത്തിലെ തിരക്കേറിയ പ്രധാന സ്ഥലങ്ങളായ തമ്പാനൂര്‍, മെഡിക്കല്‍ കോളേജ് എന്നീ സ്ഥലങ്ങളിൽ ഈ സംഘം പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
നഗരത്തിൽ പെണ്‍വാണിഭ സംഘം പ്രവർത്തിക്കുന്നതായി വിവരമറിഞ്ഞ അസാം പൊലിസ് സംഘം തിരുവനന്തപുരത്തെത്തി സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയെ വിവരമറിയിച്ചപ്പോള്‍ ആണ് കേരളാ പൊലീസ് സംഭവം അറിയുന്നത്.
ദമ്പതികള്‍ എന്ന പേരിലാണ് ഇടപാടുകാരെ എത്തിച്ചിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇടപാടുകാരില്‍ ഭൂരിപക്ഷവും മറ്റ് സംസ്ഥാനക്കാരാണ്. ഇവരെ ദമ്പതികളുടെ ബന്ധുക്കളെന്ന പേരില്‍ എത്തിച്ചാണ് പെണ്‍വാണിഭം നടത്തിയിരുന്നത്. കൊവിഡ് ലോക്ഡൗണ്‍ കാലത്ത് അടഞ്ഞുകിടന്ന ലോഡ്ജുകളില്‍ ഇത്തരക്കാരെ താമസിപ്പിച്ചു എന്ന് തെളിഞ്ഞിട്ടുണ്ട്. ഇതോടെ ലോഡ്ജുകളില്‍ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചു.
പിടിയാലയവരില്‍ ഒന്‍പത് പുരുഷന്മാരും ഒന്‍പത് സ്ത്രീകളുമാണ് ഉള്ളത്. ഇതില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമുണ്ട്. പെണ്‍വാണിഭത്തിൻ്റെ സൂത്രധാരന്മാരായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന് എന്നിവരൊഴികെയുളളവരെ പിഴ ചുമത്തി വിട്ടു. കൂട്ടത്തിലെ സ്ത്രീകളെയും രണ്ട് പ്രധാന പ്രതികളെയും അസാമിലേക്ക് കൊണ്ടുപോകാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഇവരുടെ ഇടപാടുകാരായി മലയാളികളുണ്ടോ എന്ന് വ്യക്തമല്ല. ഇതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുമെന്നാണ് വിവരം.