കോതമംഗലം : കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട വിഷയത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എയുടേയും എൽദോസ് കുന്നപ്പള്ളി എം.എൽ.എയുടേയും നേതൃത്വത്തിൽ അനിശ്ചിതകാല ഉപവാസം നടന്ന സമര പന്തലിൽ നിന്നും മാത്യു കുഴൽനാടൻ എംഎൽഎയേയും ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനേയും പൊലിസ് അറസ്റ് ചെയ്തു. പ്രതിഷേധം കനത്തതോടെ കോടതിയിൽ ഹാജരാക്കിയ ഇരുവർക്കും കോടതി താൽക്കാലിക ഓമ്യം അനുവദിച്ചു. കേസ് കോടതി രാവിലെ വീണ്ടും പരിഗണിക്കും. തുറന്ന കോടതിയിൽ വാദം കേൾക്കുമെന്നാണ് വിവരം.
കോതമംഗലത്ത് നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. ആശുപത്രി സംരക്ഷണ നിയമപ്രകാരം ഉൾപ്പെടെയുള്ള വകുപ്പുകളാണ് മാത്യുകുഴൽനാടനെതിരേ ചുമത്തിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി വൈകിയും ചൊവ്വാഴ്ച പുലർച്ചെയുമായാണ് കോതമംഗലത്ത് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഡിസിസി പ്രസിഡന്റ് സമരപ്പന്തലിൽ നിന്ന് ഇറങ്ങി തൊട്ടടുത്ത കടയിൽ കയറിയപ്പോൾ പോലീസ് വട്ടമിട്ടുപിടിച്ചാണ് കൊണ്ടുപോയത്. തടടാൻചെന്ന കുഴൽ നാടനെയും പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു മണിക്കൂറിലേറെ ആയിട്ടും മുഹമ്മദ് ഷിയാസ് ഏത് സ്റ്റേഷനിലാണ് എന്ന് ആർക്കും യാതൊരു വിവരവുമുണ്ടായില്ല. എല്ലാ സ്റ്റേഷനുകളിലേക്കും വിളിച്ചു നോക്കിയിട്ടും വിവരം ലഭിക്കാതായതോടെ പ്രകോപിതരായ പ്രവർത്തകർ പോലിസ് ജീപ്പ് അടിച്ചു തകർത്തു.
വിരരമറിഞ്ഞെത്തിയ നൂറുകണക്കിന് പ്രവർത്തകർ എൽദോസ് കുന്നപ്പിള്ളി എം എൽ എ യുടെ നേതൃത്വത്തിൽ പോലിസ് സ്റ്റേഷൻ ഉപരോധിച്ചു. തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയും സ്ഥലത്തെത്തി ഉപരോധത്തിൽ പങ്കെടുത്തു. കോൺഗ്രസ് പ്രവർത്തകർക്കുനേരെ നരനായാട്ടാണ് പോലീസ് നടത്തിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഭീകരമായ മർദനങ്ങൾ അഴിച്ചുവിട്ടിരിക്കുകയാണ്. ഇതാണോ പോലീസ് ചെയ്യേണ്ടത്- ചെന്നിത്തല ചോദിച്ചു. നരനായാട്ട് നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി ഉണ്ടാകണം. മുഹമ്മദ് ഷിയാസിനെ അടിയന്തരമായി വൈദ്യപരിശോധനയ്ക്ക് ഹാജരാക്കണം. ശക്തമായ നടപടി ഉണ്ടാകുന്നില്ലെങ്കിൽ തക്കതായ രീതിയിൽ പ്രതികരിക്കേണ്ടി വരുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നൽകി.
സി.പി.എമ്മിന്റെ ക്വട്ടേഷൻ സംഘമായി പോലീസ് ഉദ്യോഗസ്ഥർ മാറിയെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. സമരം അതിശക്തമായി മുമ്പോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായിയുടെ പോലീസിന്റെ ഏറ്റവും ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ നടപടികളാണ് കോതമംഗലത്ത് അരങ്ങേറിയതതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ഇതുകൊണ്ടൊന്നും സമരത്തെ തളർത്താമെന്ന് കരുതണ്ട. പൊതുജനങ്ങളെ അണിനിരത്തി മുമ്പോട്ടു പോകുമെന്നും അദ്ധേഹം പറഞ്ഞു.
മാത്യുകുഴൽനാടൻ എം.എൽ.എയേയും ഡി.സി.സി. പ്രസിഡന്റ് ഷിയാസിനേയും കോതമംഗലത്ത് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസുംതമ്മിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലും ഏറ്റുമുട്ടി. പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ രാത്രി വൈകിയും വിവരമറിഞ്ഞ് ഇവിടെ എത്തിയിരുന്നു. പോലീസ് നടപടിക്കെതിരേ കേരളത്തിൽ വ്യാപകമായി പ്രതിഷേധമുണ്ടാകുമെന്ന് സതീശൻ പറഞ്ഞു.
പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു. പോലീസുകാർ എന്തിനാണ് ഇക്കാര്യത്തിൽ പ്രകോപിതരാകുന്നത്. സാധാരണക്കാരായ ആളുകൾ അവർക്ക് യാതൊരു മാർഗവുമില്ല. വന്യമൃഗങ്ങളെ പേടിച്ച് പല ആളുകളും നാടുവിട്ടുപോയി. പാവപ്പെട്ടവർ മാത്രമേ ഉള്ളൂ. അവർക്ക് വേണ്ടി അവരുടെ ശബ്ദമായി കോൺഗ്രസ് പാർട്ടി മാറിയതിന്റെ വെപ്രാളത്തിലാണ് സിപിഎമ്മും മന്ത്രിമാരുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
ആഭ്യന്തരവകുപ്പിനെതിരേയും പോലീസിനെതിരേയും ശക്തമായ സമരപരിപാടികളുമായി മുമ്പോട്ടുപോകേണ്ടി വരുമെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോൺഗ്രസ് കോതമംഗലത്ത് പ്രതിഷേധം നടത്തിയിരുന്നു. കോൺഗ്രസ് നേതാക്കളായ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലം ടൗണിലാണ് പ്രതിഷേധം നടന്നത്. മൃതദേഹവും വഹിച്ച് റോഡിലൂടെ പ്രതിഷേധവുമായി നീങ്ങിയ നേതാക്കളെയും പ്രവർത്തകരെയും പോലീസ് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് തീരുമാനം.