കോഴിക്കോട് ആവിക്കലിലെ മാലിന്യപ്ലാന്റിനെതിരായ ഹര്‍ത്താലില്‍ സംഘര്‍ഷം. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വലിയ കൂട്ടമാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറിച്ചിടുകയും പൊലീസുകാര്‍ക്കെതിരെ കല്ലെറിയുകയും ചെയ്തു. സമരക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. പൊലീസ് ലാത്തികൊണ്ട് സമരക്കാരെ വളഞ്ഞിട്ട് തല്ലി. ഇതിന് പിന്നാലെ ചിതറിയോടിയ പ്രതിഷേധക്കാര്‍ അല്പ സമയത്തിന് ശേഷം വീണ്ടും ഒത്തുകൂടുകയായിരുന്നു. 17 പ്രതിഷേധക്കാര്‍ക്കും ഒരു പൊലീസുകാരനും സംഘര്‍ഷത്തില്‍ പരുക്കേറ്റു.
സ്ത്രീകളടക്കം നൂറിലധികം പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചാല്‍ വീണ്ടും ലാത്തിച്ചാര്‍ജുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും സമരക്കാര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. പ്രതിഷേധത്തിന് നേതൃത്വം നല്കുന്ന ജനകീയ സമിതി ഭാരവാഹികള്‍ നാട്ടുകാരോട് തല്‍ക്കാലത്തേക്ക് പിരിഞ്ഞുപോകാമെന്ന് പറഞ്ഞിട്ടും നാട്ടുകാര്‍ പലരും മടങ്ങിപ്പോകാന്‍ തയാറായില്ല.
മൂന്നാലിങ്കല്‍, വെള്ളയില്‍, തോപ്പയില്‍ വാര്‍ഡുകളിലാണ് സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ലെന്നും അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്നും സമരസമിതി അറിയിച്ചിരുന്നു. ദിവസങ്ങളായി തുടരുന്ന പ്രതിഷേധത്തിനിടയിലും കനത്ത പോലിസ് കാവലില്‍ മലിനജല സംസ്കരണ പ്ലാന്റ് നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. പ്ലാന്റ് നിര്‍മ്മാണം അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രദേശ വാസികളുടെ തീരുമാനം.
ആവിക്കല്‍ തോട്ടിലെ മലിന ജല സംസ്കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ വലിയ ജനകീയ പ്രതിഷേധമാണ് ഉയരുന്നത്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്തു നിന്ന് പദ്ധതി മാറ്റണമെന്നാണ് ആവശ്യം. എന്നാല്‍ എതിര്‍പ്പ് മറികടന്ന് പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കോര്‍പറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം.