സ്വീഡൻ : 2023 ഭൗതിക ശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. മൂന്ന് പേർക്കാണ് പുരസ്കാരം. പിയറി അഗോസ്റ്റിനി, ഫെറൻ ക്രൗസ്, ആൻ ലുലിയെർ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഇലക്ടോൺ ഡൈനാമിക്സ് പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ് പുരസ്കാരം. പ്രകാശത്തിന്റെ സൂഷ്മ സ്പന്ദനങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന പരീക്ഷണങ്ങളാണ് ഇവർ നടത്തിയത്.
ആറ്റങ്ങൾക്കും തന്മാത്രകൾക്കും ഉള്ളിലെ ഇലക്ട്രോണുകള അടുത്തറിയാൻ സഹായിക്കുന്ന സംഭാവനകളാണ് ഇവർ രൂപപ്പെടുത്തിയതെന്ന് സ്വീഡിഷ് അക്കാദമി പറഞ്ഞു. ആറ്റോഫിസിക്സ് എന്ന പുതിയ പഠനസാദ്ധ്യത തുറന്നിട്ടതിനാണ് പുരസ്കാരം. ആൻ ലുലിയർ ഭൗതിക ശാസ്ത്ര നൊബേൽ നേടുന്ന അഞ്ചാമത്തെ വനിതയാണ്.
നൊബേൽ സമ്മാന പ്രഖ്യാപനങ്ങൾ ഏറെ പ്രതീക്ഷയോടെ ലോകം കാത്തിരിക്കുന്നതാണ്. പുരസ്കാര ജേതാക്കളെ കണ്ടെത്താൻ വിവിധ കമ്മിറ്റികൾ സ്റ്റോക്ക്ഹോമിലും ഓസ്ലോയിലും യോഗം ചേർന്നിരുന്നു. 1901ൽ ആരംഭിച്ചത് മുതൽ, മനുഷ്യരാശിയുടെ ഉന്നമനത്തിനായി ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകൾ നടത്തിയ ശാസ്ത്രജ്ഞർക്കാണ് നോബേൽ സമ്മാനം നൽകിവരുന്നത്.
1901 നും 2022നും 116 തവണകളായി 222 പേർ നൊബേൽ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. 1956 ലും 1972 ലും രണ്ട് തവണ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഒരേയൊരു സമ്മാന ജേതാവ് ജോൺ ബാർഡീനാണ്.
സ്വീഡിഷ് കണ്ടുപിടുത്തക്കാരനും വ്യവസായിയുമായ ആൽഫ്രഡ് ബെർണാഡ് നോബലിന്റെ ഇഷ്ടപ്രകാരമാണ് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നൽകുന്നത് . കഴിഞ്ഞ വർഷം ഭൗതികശാസ്ത്ര മേഖലയിൽ മനുഷ്യരാശിക്ക് ഏറ്റവും വലിയ നേട്ടം സമ്മാനിച്ചവരെയാണ് അവാർഡ് പരിഗണിക്കുന്നത്.
വൈദ്യശാസ്ത്ര നൊബേൽ സ്വീഡിഷ് അക്കാദമി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കാറ്റലിൻ കാരിക്കോ, ഡ്രൂ വെയ്സ്മാൻ എന്നിവരാണ് പുരസ്കാര ജേതാക്കൾ. കോവിഡ് വാക്സിൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് പുരസ്കാരം. വാക്സിനുകളിൽ സഹായകരമായ എംആർഎൻഎയുമായി ബന്ധപ്പെട്ട പഠനമാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.


