താൻ സൈബർ ആക്രമണം നേരിടുന്നുവെന്ന് നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്ലിയ എംഎൽഎ. ആർക്കും എന്തും പറയാൻ കഴിയുന്ന സാഹചര്യത്തിലേക്ക് നമ്മുടെ സോഷ്യൽ മീഡിയ മാറി. മുഖമില്ലാത്ത എത്രയോ മനുഷ്യർ എത്രയോ ആളുകളെ സമൂഹമാധ്യമത്തിലൂടെ ചീത്ത വിളിക്കുന്നു. വർഷങ്ങളായി സോഷ്യൽ മീഡിയയുടെ അതിപ്രസരം നമ്മൾ ഓരോരുത്തരും അനുഭവിക്കുന്നു.
ഇത് എ ഐ കാലമാണ്, ആർക്കും എവിടെയും ഇരുന്ന് പോസ്റ്റുകൾ ഫോട്ടോ ഉപയോഗിച്ച് ചെയ്യാൻ കഴിയും. എല്ലാ സ്ത്രീകൾക്കും പൊതുമധ്യത്തിലും സമൂഹമാധ്യമത്തിലും നല്ല രീതിയിൽ സംസാരിക്കാൻ കഴിയുന്ന ഇടം ഉണ്ടാകണമെന്നും ഫാത്തിമ തെഹ്ലിയ വ്യക്തമാക്കി. സൈബർ ആക്രമണത്തിന്റെ സ്ക്രീൻഷോട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാൻ സ്പീക്കർ ആവശ്യപ്പെട്ടു. നിയമസഭയിലെ ഉദ്യോഗസ്ഥർ അത് സൈബർ പൊലീസിന് കൈമാറുമെന്നും സ്പീക്കർ ഉറപ്പ് നൽകി.


