പൂനെയിൽ പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ കൊന്ന കേസിൽ സിയാ ഗോയലിന്റെ അഭിഭാഷകൻ ആരെന്ന് തർക്കം. തന്നെയാണ് സിയ കേസ് ഏൽപിച്ചതെന്ന് ഒരാളും മറ്റൊരാളെയാണ് ഏൽപിച്ചതെന്ന് കുടുംബവും പറയുന്നു. തർക്കമായതോടെ സിയയുടെ കുടുംബത്തിനെതിരെ മാനനഷ്ടക്കേസും ആയി
സിയ തന്നെയാണ് കേസ് ഏൽപിച്ചതെന്ന് അഭിഭാഷകൻ അഷുതോഷ് ശ്രീവാസ്തവ അവകാശപ്പെടുന്നു. സിയ ഒപ്പിട്ട രേഖയാണ് തെളിവ്. ഇത് വ്യാജമാണെന്ന് സിയയുടെ കുടുംബം പറയുന്നു. റിമാൻഡ് കാലവധി കഴിഞ്ഞ് പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ സിയയും ഈ അഭിഭാഷകനെ തള്ളിപ്പറഞ്ഞു. വിപുൽ ദുഷ്യന്ത് എന്നയാളെയാണ് അഭിഭാഷകനായി നിയോഗിച്ചതെന്ന് കുടുംബം പറഞ്ഞു. ഇതോടെ അഷുതോഷ് ശ്രീവാസ്തവ സിയയുടെ കുടുംബത്തിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ചോദിച്ച് നോട്ടീസ് അയച്ചു.
വിവാദം തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് നോട്ടീസിൽ പറയുന്നു. അതേസമയം സിയയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ള കാര്യം അവസാന നാളുകളിൽ കേതന് സംശയമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. കുടുംബത്തോട് ഇക്കാര്യം പറഞ്ഞിരുന്നു. ചെറിയ കാര്യങ്ങൾക്ക് വഴക്കിടുന്നതും ഏറെ സമയം ഫോൺ തിരക്കിലാവുന്നതുമാണ് കേതൻ സംശയമായി പറഞ്ഞിരുന്നത്. വിദേശയാത്ര മുടക്കാൻ തന്റെ പാസ്പോർട് സിയ തന്നെ ഇല്ലാതാക്കിയതാണെന്ന സംശയവും ഉണ്ടായിരുന്നതായി കുടുംബം പൊലീസിന് മൊഴി നൽകി. പാസ്പോർട് കീറിയ ശേഷം കത്തിച്ചു കളയുകയായിരുന്നു.


