പാലക്കാട്: മലമ്പുഴയിലെ സിപിഐഎം പ്രവര്ത്തകന് ഷാജഹാന്റെ കൊലപാതകത്തില്‍ രണ്ട് പേര് പൊലീസ് പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളും പ്രതികളെ സഹായിച്ചയാളുമാണ് പിടിയിലായിരിക്കുന്നത്. രണ്ടിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍.
ഒരാളെ പട്ടാമ്പിയില്‍ നിന്നും, മറ്റൊരാളെ പൊള്ളാച്ചിയില്‍ നിന്നുമാണ് പിടികൂടിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഷാജഹാന് വധക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ഇന്നലെ രൂപീകരിച്ചിരുന്നു. പാലക്കാട് ഡിവൈഎസ്പി വി കെ രാജുവിന്റെ മേല്‍നോട്ടത്തില്‍ 19 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
പാലക്കാട് മരുതറോഡ് സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ഷാജഹാന്. ഷാജഹാന്റെത് രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് എഫ്ഐആര്‍. എട്ട് ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്. അക്രമികള്‍ കഴുത്തിലും കാലിലും മാരകമായി പരുക്കേല്‍പ്പിച്ചു എന്നും എഫ്ഐആറില്‍ പറയുന്നു. അതേസമയം അമിതമായി രക്തം വാര്‍ന്നതാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സിപിഐഎമ്മിന്റെ ആരോപണങ്ങള്‍ മുഖം രക്ഷിക്കാനെന്നാണ് ബിജെപി വാദം. പ്രതികള്‍ സിപിഐഎമ്മിന്റെ തന്നെ സജീവ പ്രവര്‍ത്തകരാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളില്‍ നിന്ന് പ്രതികളുടെ രാഷ്ട്രീയം വ്യക്തമാകുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ബിജെപി പ്രവര്‍ത്തകരായ ശബരീഷ്, അനീഷ്, നവീന്‍, ശിവരാജന്, സിദ്ധാര്ത്ഥന്, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരുടെ പേരുകളാണ് എഫ്ഐആറില്‍ ഉള്ളത്.