ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും. യുഡിഎഫ് പ്രകടന പത്രികയിലും ഇന്ദിരാ ഗ്യാരന്റിയിലും ഊന്നിയാവും നയപ്രഖ്യാപനം. വെള്ളിയാഴ്ചയാണ് ഗവർണർ നിയമസഭയിൽ നയപ്രഖ്യാപനം നടത്തുക. മുഖ്യമന്ത്രി ഡൽഹിയിൽ പോകുന്നതിനാലും പൊതു അവധി വരുന്നതിനാലുമാണ് ഇന്ന് മന്ത്രിസഭ ചേരുന്നത്. അതേസമയം കെഎസ്ആർടിസി സൗജന്യ യാത്രയിലെ മാനേജ്മെന്റ് റിപ്പോർട്ടും ഇന്ന് മന്ത്രിസഭ യോഗത്തിൽ ചർച്ചയായേക്കും.
സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കി തുടങ്ങിയാൽ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം കെഎസ്ആർടിസിയ്ക്ക് നഷ്ടം 112 കോടി രൂപയാണ്. മൂന്നുമാസത്തിനുള്ളിലാണ് നഷ്ടം ഇത്രയധികം ആകുന്നത്. ഈ ഭീമമായ കണക്ക് കെഎസ്ആർടിസി എം ഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ചിരുന്നു. ഇന്ന് മന്ത്രിസഭായോഗത്തിനു മുൻപാകെ വിവരങ്ങൾ അവതരിപ്പിക്കും. മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.


