വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ സിറ്റിയിൽ എത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ഉടൻ ഇന്ത്യയിലേക്ക് കൊണ്ടുവരും. അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികളാണ് മരിച്ചിരുന്നത്. രണ്ട് മലയാളികൾ ഉൾപ്പെടെ 10 തമിഴ്നാട് സ്വദേശികളും മൂന്ന് ആന്ധ്രാപ്രദേശ് സ്വദേശികളും മരിച്ചു. 32 വിനോദസഞ്ചാരികളും 4 ജീവനക്കാരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹൂൻ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ചട്ട ലംഘനങ്ങൾ കണ്ടെത്തിയാൽ കർശനമായ നടപടി സ്വീകരിക്കാനാണ് അദ്ദേഹം അധികാരികളോട് നിർദേശിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെ 10.30 ന് വിയറ്റ്നാമിലെ ഫു കോക്ക് ദ്വീപിന് സമീപം ഹോ മേ റൂദ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പുറപ്പെട്ട ബോട്ട് അപകടത്തിൽ പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ബോട്ടുകൾ ആയിരുന്നു ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. പിന്നാലെ ബോർഡർ ഗാർഡും നാവികസേനയും കോസ്റ്റ് ഗാർഡും എത്തി. ഉച്ചയോടെ തന്നെ 18 പേരെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കാൻ സാധിച്ചിരുന്നു. പിന്നീടുള്ള തിരച്ചിലാണ് മൃതശരീരങ്ങൾ കണ്ടെത്തിയത്.


