മുനമ്പം: മുനമ്പത്ത് നിന്നും മത്സ്യബന്ധന ബോട്ടില്‍ അഭയാര്‍ഥികള്‍ കടന്നതായി സംശയിക്കുന്ന സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ചിന് ഗുരുതര വീഴ്ച . സംഘം പോയതായി പൊലീസ് കരുതുന്ന ദയാമാതാ ബോട്ടിന്റെ വില്പന അടക്കമുള്ള കാര്യങ്ങളെ കുറിച്ച് രഹസ്യാന്വോഷണ വിഭാഗത്തിന് സൂചന പോലും ലഭിച്ചില്ല. ആരുടേയും ശ്രദ്ധയില്‍ പെടാതെയാണ് എഴുപതോളം പേരുടെ സംഘം മുനമ്പത്തെത്തി ദിവസങ്ങളോളം തങ്ങിയത്. മുനമ്പത്ത് നിന്നും മത്സ്യബന്ധന ബോട്ടില്‍ എഴുപതോളം പേര് കടന്നൊന്ന് പൊലീസ് അന്വേഷണത്തില്‍ സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ഇവരുടെ മാസങ്ങളോളം നീണ്ട തയ്യാറെടുപ്പുകള്‍ അറിയാതെ പോയത് രഹസ്യാന്വോഷണ വിഭാഗത്തിന്റെ ഗുരുതരവീഴ്ചയാണ്. ഡല്‍ഹിയില്‍ നിന്നും 30 പേരടങ്ങുന്ന സംഘം ട്രയിന്‍ മാര്‍ഗമാണ് കേരളത്തിലെത്തിയത്. ശേഷിക്കുന്നവര്‍ വിമാന മാര്‍ഗമുള്‍പ്പെടെ മറ്റു വഴികള്‍ സ്വീകരിച്ചു. ട്രയിനില്‍ ഡിസംബര്‍ 21ന് പുറപ്പെട്ട സംഘം 24 ന് മദ്രാസിലെത്തി. അവിടെ നിന്ന് ഗുരുവായൂരിലെത്തിയ സംഘം ചോറ്റാനിക്കരയില്‍ തങ്ങി. ക്ഷേത്രങ്ങള്‍ ക്രേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും സംഘം താമസിച്ചത്. ചോറ്റാനിക്കരയില്‍ നിന്നും ജനുവരി ഒന്നിന് എത്തി മുനമ്പത്തും ചെറായിയിലുമായി റിസോര്‍ട്ടുകളില്‍ താമസമാക്കി. ഇതിനിടയിലാണ് ദയാമാതാ ബോട്ടിന്റെ വില്പന ജനുവരി ഏഴിന് നടന്നത്. ഒരു കോടതി രണ്ട് ലക്ഷം രൂപയുടെ വില്പനയാണ് നടത്തിയത്. പണം നേരിട്ട് കൈമാറുകയായിരുന്നു.

