ഇത്തവണത്തെ നെഹ്റു ട്രോഫി ജലമേളയുടെ നടത്തിപ്പ് വിവാദ ഇവന്റ് മാനേജ്മെന്റ് കമ്പനിയ്ക്ക് നൽകാൻ നീക്കം. കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎക്ക് അപകടമുണ്ടായ പരിപാടി സംഘടിപ്പിച്ച ഓസ്കാർ ഇവന്റ്സിന് കരാർ നൽകാനാണ് ആലോചന.
കലൂർ സ്റ്റേഡിയത്തിൽ സിനിമാ താരത്തിന്റെ നൃത്തപരിപാടി സംഘടിപ്പിച്ചതിന്റെ വിഡിയോ ദൃശ്യങ്ങൾ കളക്ടർക്ക് മുന്നിൽ പ്രദർശിപ്പിച്ചാണ് നെഹ്റു ട്രോഫി ജലമേളയുടെ നടത്തിപ്പിലേക്ക് ഓസ്കാർ ഇവന്റ്സ് കടക്കുന്നത്. പരിപാടിയുടെ സജ്ജീകരണങ്ങൾ ജില്ലാ കളക്ടർ അടക്കമുള്ളവർക്ക് ഇഷ്ടപ്പെടുകയും കരാർ ഓസ്കാറിന് തന്നെ നൽകാൻ ഏകദേശ ധാരണയാവുകയും ചെയ്തു. ഇതിനിടെയാണ് എൻടിബിആർ എക്സിക്യൂട്ടീവ് കമ്മറ്റയിൽ എതിർപ്പുയർന്നത്. ഉമ തോമസ് എംഎൽഎക്ക് അപകടമുണ്ടായ പരിപാടിയുടെ നടത്തിപ്പുകാർ തന്നെയാണ് നെഹ്റു ട്രോഫിയിലേക്കും എത്തുന്നതെന്നത് പരസ്യമായതോടെ പ്രതിഷേധം വ്യാപകമാവുകയാണ്
ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള എല്ലാ ജോലികളും ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് നൽകാനാണ് തീരുമാനം. വിവാദ കമ്പനിക്ക് തന്നെ കരാർ നൽകാൻ ടെൻഡർ സമർപ്പിക്കേണ്ട തീയതി അറിയിപ്പില്ലാതെ നീട്ടി നൽകിയതായും ആരോപണമുണ്ട്. ഇതോടെ ജില്ലാ കളക്ടറും ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും ആരോപണ നിഴലിലായി.


