മധ്യപ്രദേശ്: യുവതിയെ ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു. മധ്യപ്രദേശില്ലെ ഗ്വാളിയോര്‍ ജില്ലയിലെ രാംഗര്‍ഹ് ഗ്രാമത്തില്‍ ആണ് സംഭവം. ഗുരുതരാവസ്ഥയിലായ യുവതി ഡല്‍ഹി ആശുപത്രിയില്‍ ചികിത്സയിലാണ്.
ജൂണ്‍ 28നാണ് സംഭവം നടന്നത്. പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യ നില മേശമായതോടെ വിദഗ്ധ ചികിത്സക്കായി ജൂലൈ 18ന് ഡല്‍ഹിയിൽ എത്തിക്കുകയായിരുന്നു. അവിടെവെച്ച് യുവതിയുടെ സഹോദരന് വനിത കമീഷനുമായി ബന്ധപ്പെടുകയും സംഭവം അറിയിക്കുകയും ചെയ്തു. പിന്നീട് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റെത്തി മൊഴി രേഖപ്പെടുത്തി. കേസില്‍ പൊലീസ് നീതി നിഷേധിക്കുന്നുവെന്ന് കാണിച്ച് ഡല്‍ഹി വനിത കമ്മീഷന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന് കത്തെഴുതിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ഇരയ്ക്ക് നീതി നല്‍കണമെന്നും കമ്മീഷന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ക്രൂരമായ ഗാര്‍ഹിക പീഡനമെന്നാണ് സംഭവത്തെക്കുറിച്ച് സ്വാതി പറഞ്ഞത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായും തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും യുവതി വനിത കമ്മീഷനോട് പറഞ്ഞു. യുവതിയുടെ ആമാശയം, കുടല് എന്നിവ പൂര്‍ണ്ണമായും പൊള്ളലേറ്റ നിലയിലാണ്. ഒന്നും കുടിക്കാനോ ഭക്ഷിക്കാനോ സാധിക്കാത്ത അവസ്ഥയിലാണ്. അടിക്കടി രക്തം ഛര്‍ദിക്കുന്നുണ്ടെന്നും സ്വാതി മാലിവാള്‍ പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിൽ ആയതിനാൽ ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷയൊന്നുമില്ലെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.
സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം യുവതിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീയുടെ ഭര്‍ത്താവിനും മറ്റ് പ്രതികള്‍ക്കുമെതിരെ സ്ത്രീധന നിയമപ്രകാരം പൊലീസ് കേസെടുത്തു. എന്നാല്‍ പിന്നീട് നടപടികളൊന്നും സ്വീകരിച്ചില്ല. തുടർന്നാണ് കമ്മീഷൻ ഇടപെടുന്നത്. യുവതിയെ ചികിത്സക്കായി പ്രവേശിപ്പിച്ചതു മുതല്‍ സഹായത്തിനായി വനിത കമ്മീഷന്റെ ഒരു ടീം ആശുപത്രിയിലുണ്ട്.