അഹ്മദാബാദ്: ഭാര്യയെ ഡ്രിപ്പിലൂടെ സയനൈഡ് കുത്തിവെച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ഗുജറാത്തിലെ അങ്കലേശ്വര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസം മുമ്പാണ് സംഭവം നടക്കുന്നത്.
34കാരിയായ ഊര്‍മിള വാസവയെ കൊലപ്പെടുത്തിയത്. കേസില്‍ ഭര്‍ത്താവ് ജിഗ്നേഷ് പട്ടേലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫോറന്‍സിക് പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് സയനൈഡ് നൽകിയെന്ന് മനസിലാക്കുകയും ഇയാളെ പിടികൂടിയതും.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഊര്‍മിളയെ കഴിഞ്ഞ ജൂലൈ എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവർക്ക് നല്കിയ ഡ്രിപ്പില് ജിഗ്നേഷ് സയനൈഡ് കുത്തിവെക്കുകയായിരുന്നു. സയനൈഡ് ഉള്ളില്‍ ചെന്നയുടന്‍ ഊര്‍മിള മരണത്തിന് കീഴടങ്ങി. മരണത്തില്‍ അസ്വഭാവികത തോന്നിയതോടെ പൊലീസ് അപകട മരണത്തിന് കേസ് എടുക്കുകയും ചെയ്തു.
തുടർന്ന് ഫോറന്‍സിക് പരിശോധനയില്‍ വിഷാംശം കണ്ടെത്തിയതോടെയാണ് പൊലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ശനിയാഴ്ച ജിഗ്നേഷ് അറസ്റ്റിലാകുകയായിരുന്നു. ഏഴുവര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും പ്രണയവിവാഹം. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ഇതാണ് കൊലപാതക കാരണമെന്നും പൊലീസ് പറഞ്ഞു.