ലോക്ക്ഡൗണ്‍ ഇളവുകള്‍ വെട്ടിക്കുറച്ച് സംസ്ഥാനം നിയന്ത്രണം കര്‍ശനമാക്കാനൊരുങ്ങുന്നു. ഇളവുകള്‍ കുറയ്ക്കണമെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലീസ് യോഗം ചേരും.
നിര്‍മ്മാണമേഖലയ്ക്കടക്കം ഇളവു നല്കിയ നടപടി വലിയ രീതിയില്‍ ആളുകള്‍ പുറത്തിറങ്ങുന്നതിന് വഴിവെക്കുമെന്നാണ് പൊലീസ് നിരീക്ഷണം. സഹകരണ, ബാങ്കിംഗ്, ഇന്‍ഷൂറന്‍സ് മേഖലയ്ക്കും പ്രവര്‍ത്തിക്കാന്‍ നിലവില്‍ അനുമതിയുണ്ട്. ഇതും കൂടുതല്‍ ആളുകള്‍ പുറത്തിറങ്ങാനും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാളാനും ഇടയാക്കും. ഈ കാര്യങ്ങളെല്ലാം പൊലീസ്, സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.
അതേസമയം ഏതൊക്കെ ഇളവുകളാണ് വെട്ടിക്കുറയ്ക്കുക എന്നത് സംബന്ധിച്ച് വ്യക്തത വരുന്നതേയുള്ളൂ. ഇന്ന് ചേരുന്ന പൊലീസ് യോഗത്തിലാണ് ഇത് സംബന്ധിച്ച വ്യക്തത വരികയുള്ളൂ. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ച ശേഷം സര്‍ക്കാരായിരിക്കും നിയന്ത്രണങ്ങളെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം എടുക്കുക. നാളെ മുതല്‍ 16 വരെയാണ് കേരളം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സമ്പൂര്‍ണ ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചതെങ്കിലും ഇന്നലെ ഇറങ്ങിയ ഉത്തരവിലാണ് ഈ അവ്യക്ത ഉള്ളത്. മുമ്പുണ്ടായിരുന്ന ലോക്ക്ഡൗണില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഇളവുകള്‍ വന്നിട്ടുണ്ട്. അതാണ് ആശയ കുഴപ്പത്തിന് കാരണം. ആളുകളെ നിയന്ത്രിക്കുന്നതില്‍ പൊലീസിന് മുന്നില്‍ തടസ്സങ്ങള്‍ ഇതുസംബന്ധിച്ച് ഉയരും. ഈ സാഹചര്യത്തിലാണ് നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രായോഗികമല്ല എന്നൊരു വിലയിരുത്തലില്‍ പൊലീസ് എത്തിയത്.
ആരോഗ്യ വകുപ്പിനും സമാന നിലപാടാണ് ഇക്കാര്യത്തിലുള്ളത്. ആളുകള്‍ പുറത്തിറങ്ങരുത് എന്നാണ് ലോക്ക്ഡൗണ്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിലെ ഇളവുകളില്‍ കൂടുതല്‍ ആളുകള്‍ പുറത്തിറങ്ങുന്ന സാഹചര്യമാണുള്ളതെന്ന് ആരോഗ്യ വകുപ്പും വിലയിരുത്തുന്നുണ്ട്.


