ദില്ലി: വോട്ട് ചോരി ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യത്തിനൊപ്പം ബിജെപിക്കെതിരെ പോരാടുമെന്ന് ദില്ലിയിലെ കോണ്‍ഗ്രസിന്റെ വിശാല റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. സത്യം മുറുകെ പിടിച്ച് മോദി-അമിത് ഷാ ഭരണത്തെ കോൺഗ്രസ് ഇല്ലാതാക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പേരെടുത്ത് പറഞ്ഞാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. താങ്കള്‍ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് കമ്മീഷനാണ്, ബിജെപിയുടെ അല്ലെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു.
അമിത് ഷായ്ക്കെതിരെയും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. പാർലമെന്റിൽ ചർച്ചയ്ക്ക് വെല്ലുവിളിച്ചു, എന്തുകൊണ്ട് തയാറാകുന്നില്ലെന്ന് രാഹുല്‍ ചോദിച്ചു. അമിത് ഷായുടെ കൈ വിറയ്ക്കുന്നത് കണ്ടില്ലേ. ഇവർ അധികാരത്തിൽ നിന്ന് പുറത്തായാൽ യഥാർത്ഥ അവസ്ഥ കാണാം. മോദിയും അമിത് ഷായും വോട്ട് മോഷ്ടിച്ച് അധികാരത്തിൽ വരികയാണമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇവരെ രാജ്യത്തെ ജനങ്ങൾ സത്യത്തെ തിരിച്ചറിയുന്നു. സമയം എടുത്താലും രാജ്യത്ത് സത്യം ജയിക്കും. ഗാന്ധിജി തന്നെ ഇതിന് വഴി കാട്ടി തന്നിട്ടുണ്ട്. ആ വഴിയിലൂടെ വിജയം നേടുമെന്നും രാഹുൽ പറഞ്ഞു.


