കണ്ണൂര്‍: മതന്യൂനപക്ഷത്തില്‍പ്പെട്ട ചില പ്രധാനികളെ പ്രീണിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. ചില പ്രധാനികളെ ഇവര്‍ സമീപിക്കുന്നുണ്ട്. എന്നാല്‍ ഇതിന് വലിയ സ്വീകാര്യത ലഭിക്കുന്നില്ല. ഏത് തെറ്റായ നീക്കത്തിനും ചിലരെ വീഴ്ത്താന്‍ പറ്റും. ആ ചിലര്‍ പൊതുവായതും പൊതുവികാരവുമല്ലെന്നും തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ പെരളശ്ശേരിയില്‍ ഇഎംഎസ്, എകെജി അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മതിനിരപേക്ഷത സംരക്ഷിക്കപ്പെടണം എന്നതാണ് പൊതു വികാരം. വര്‍ഗീയതയുടെ ഏറ്റവും വലിയ രൂപമാണ് ആര്‍എസ്എസ് എന്നും അതിന്റെ രാഷ്ട്രീയ രൂപമാണ് ബിജെപിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കാര്യം ആര്‍ക്കും തന്നെ പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മതനിരപേക്ഷ ചിന്താഗതിക്കാര്‍ ഇവരെ മാറ്റി നിര്‍ത്തുകയാണ്. അതിനാല്‍ സ്വാഭാവികമായും വെപ്രാളമുണ്ടാകും.
ഏതെങ്കിലും അവസരവാദികളായ ആളുകളെ സുഖിപ്പിക്കുന്ന വാര്‍ത്തമാനത്തിന് കിട്ടുമെന്ന് കരുതി അത് പൊതുവികാരമെന്നു കരുതേണ്ട. ബിജെപി അജണ്ട നടപ്പാക്കാനാകുന്ന നാടല്ല കേരളം. കേരളത്തില്‍ ഒരു സീറ്റ് കിട്ടാന്‍ വേണ്ടി ജനസംഘമായ കാലം മുതല്‍ കളി തുടങ്ങിയതാണ്. 2016 ലാണ് ഒരു ബിജെപി നേതാവ് നിയമസഭയില്‍ വരുന്നത് . ചരിത്രം മറക്കരുത്. നാണംകെട്ട സംഭവമാണെങ്കിലും അത് ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ലമെന്റിനെ കേന്ദ്രം ഭരിക്കുന്ന ബിജെപി നോക്കുകുത്തിയാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിപക്ഷ ശബ്ദം പാര്‍ലമെന്റില്‍ ഉയരാന്‍ പാടില്ലെന്ന് ഭരണകക്ഷി തീരുമാനിക്കുന്നുവെന്നും അദ്ദേഹം പരാമര്‍ശിച്ചു. ‘ജനാധിപത്യത്തെ ആട്ടിമറിക്കാന്‍ സാധ്യമായതൊക്കെ ചെയ്യുന്ന സര്‍ക്കാറായി കേന്ദ്രസര്‍ക്കാര്‍ മാറി. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ഭരണഘടനാ സ്ഥാനങ്ങളെ കൈപ്പിടിയില്‍ ഒതുക്കുകയാണ്. എല്ലാം ആര്‍എസ്എസിന്റെ കൈയില്‍ ഒതുങ്ങണമെന്നാണ് അവര്‍ ചിന്തിക്കുന്നത്. ജുഡീഷ്യറിക്ക് സ്വതന്ത്ര സ്വഭാവം പാടില്ലെന്നും തങ്ങള്‍ക്ക് അലോസരം ഉണ്ടാകാന്‍ പാടില്ലെന്നതുമാണ് ആര്‍എസ്എസിന്റെ നിലപാട്. പരമോന്നത കോടതിക്ക് പോലും പരസ്യമായി കാര്യങ്ങള്‍ പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.