എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചെന്ന് പൊലീസ്. മറ്റൊരു സ്കൂട്ടറില്‍ എത്തിയയാള്‍ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന കവര്‍ കൈമാറി. ആക്രമണത്തിന് മുമ്പ് പ്രതി സ്ഥലത്ത് നിരീക്ഷണം നടത്തിയെന്നും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കഴക്കൂട്ടം സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.
പൊട്ടക്കുഴി ജങ്ഷന് വരെ പ്രതി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വാഹനത്തിന്റെ നമ്പര്‍ ദൃശ്യങ്ങളില്‍ വ്യക്തമല്ല. അക്രമം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തിന് പുറമെ കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഡിസിപി അങ്കിത് അശോക് എന്നിവരും കേസ് അന്വേഷിക്കുന്നുണ്ട്.
നേരത്തെ എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അന്തിയൂര്‍ക്കോണം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കാട്ടായിക്കോണത്തെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളാണോ സ്ഫോടക വസ്തു എറിഞ്ഞത് എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.
ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സിപിഐഎം പ്രതിഷേധ സമരമുണ്ടായിരുന്നു. എകെജി സെന്ററിന് നേരെ നടന്നത് ചാവേറുകളെ ഉപയോഗിച്ച് നടത്തിയ മിന്നലാക്രമണമാണെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റിയിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.