മെസിയുടെ പേരിലുള്ള തട്ടിപ്പിൽ, കായിക വകുപ്പ് റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള വ്യാജ നീക്കത്തിലൂടെ നടന്നത് മുൻ സർക്കാരും – സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്. കളക്ഷൻ ഏജന്റായി വെച്ച വിദേശ സ്ഥാപനത്തിന്റെ പശ്ചാത്തലം സുതാര്യമല്ല. വിദേശ നാണയ ഒഴുക്ക് ഉണ്ടായിട്ടും ധന വകുപ്പ് പരിശോധന നടത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
സർവത്ര ചട്ട ലംഘനമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. താൽപര്യ പത്രം ക്ഷണിക്കൽ, പരസ്യ ടെൻഡർ നടപടികൾ, സ്പോൺസർഷിപ്പ് നിരക്കുകകളുടെ മൂല്യനിർണയം, ഫണ്ടിന്റെ സ്രോതസ് ഉറപ്പിക്കൽ എന്നിവ നടന്നില്ല. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ മാത്രം തിരഞ്ഞെടുത്തതിലുള്ള കാരണം വിശദീകരിക്കുന്ന ഉത്തരവില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയില്ല. യാതൊരുവിധ നടപടി ക്രമങ്ങലും പാലിക്കാതെ ആർബിസിയെ മാത്രം തിരഞ്ഞെടുത്തത് അവിശുദ്ധ കൂട്ടുകെട്ട് കാരണമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
15 മില്യൺ യു.എസ് ഡോളർ എന്ന ഭീമമായ പണമിടപാട് നടന്നു. വിദേശ നാണ്യം ഇന്ത്യക്ക് പുറത്തേക്ക് കടത്തലായിരുന്നു ലക്ഷ്യം. കളക്ഷൻ ഏജന്റായി വെച്ച വിദേശ സ്ഥാപനത്തിന്റെ പശ്ചാത്തലം സുതാര്യമല്ലായിരുന്നു. കളക്ഷൻ ഏജന്റിന്റെ ഒരു വിവരം പോലു സർക്കാർ ശേഖരിച്ചില്ല. ഇതാണ് വിദേശ നാണ്യം പുറത്തേക്കു കടത്താനുള്ള നീക്കമെന്നു സംശയിക്കുന്നത്. ഇതോടെയാണ് ധനവകുപ്പും പ്രതികൂട്ടിലായത്. നികുതി ആഘാതങ്ങളെ കുറിച്ചോ ആകെ ചിലവിനെ കുറിച്ചോ പരിശോധന നടത്താത്തത് കുറ്റകരമെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.


