തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ മതവിദ്വേഷ പ്രസംഗത്തിൽ മുൻ പി സി ജോർജ്ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നും കസ്റ്റസിയിൽ എടുത്തത്. പിസി ജോർജ്ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. മുപ്പതോളം പേരടങ്ങുന്ന സംഘമായിരുന്നു എത്തിയത്. പോലീസ് അനുമതിയോടെ സ്വന്തം വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. മകൻ അഡ്വ.ഷോൺ ജോർജും പിസിക്കൊപ്പമുണ്ട്.
ഹിന്ദു മഹാസമ്മേളത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പി സി ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശം. കച്ചവടം ചെയ്യുന്ന മുസ്ലിംകള് പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലിംകള് അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിംകളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു, തുടങ്ങിയ പരാമര്‍ശങ്ങള്‍ പിസി ജോര്‍ജ്ജ് നടത്തിയിരുന്നു. ഇതെല്ലാം മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും ഇവര്‍ക്കുമിടയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും ചൂണ്ടികാട്ടി വിവിധ യുവജന- രാഷ്ട്രീയ പാര്‍ട്ടികള്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് നടപടി.


