ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യാഷ്പാൽ ശർമ്മ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 66 വയസായിരുന്നു. 1983ലെ ലോകക്കപ്പ് ജേതാക്കളായ ഇന്ത്യന്‍ സംഘത്തിലെ അംഗവുമായിരുന്ന യശ്പാല്‍ ശര്‍മ്മ. ഭാര്യയും രണ്ട് പെണ്മക്കളും ഒരു മകനുമുണ്ട്.
1954 ഓഗസ്റ്റ് 11ന് ലുധിയാനയില്‍ ആയിരുന്നു ജനനം. സ്കൂൾ കാലത്ത് തന്നെ ക്രിക്കറ്റ് ടീമുകളിലെ മികച്ച പ്രകടനത്തോടെ ശ്രദ്ധയാകർഷിച്ച യഷ്പാൽ 1974 ൽ പഞ്ചാബ് സംസ്ഥാന ക്രിക്കറ്റ് ടീമിൽ ഇടംനേടി. വിസ് ട്രോഫി നേടിയ നോർത്ത് സോൺ ടീമിലും അംഗമായിരുന്നു. യശ്പാല്‍ അക്കാലത്തെ മികച്ച മദ്ധ്യനിര ബാറ്റ്സ്മാന് ആയിരുന്നു. 1979ല്‍ ഇംഗ്ളണ്ടിന് എതിരെയിരുന്നു യശ്പാലിൻ്റെ അന്താരാഷ്ട്ര അരങ്ങേറ്റം. 37 ടെസ്റ്റുകളില്‍ ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയ യശ്പാല്‍ രണ്ട് സെഞ്ചുറികളും ഒന്‍പത് അര്‍ദ്ധസെഞ്ചുറികളും അടക്കം 1606 റണ്‍സ് നേടിയിട്ടുണ്ട്.
ടെസ്റ്റ് അരങ്ങേറ്റത്തിന് ഒരു വര്‍ഷം മുൻപ് യശ്പാല്‍ തൻ്റെ ഏകദിന അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍ 43 ഏകദിനങ്ങളില്‍ നിന്നായി 28 റണ്‍ ശരാശരിയില്‍ 883 റണ്‍ മാത്രമാണ് അദ്ദേഹത്തിന്റെ സമ്ബാദ്യം. രഞ്ജിയില്‍ 160 മത്സരങ്ങളില്‍ നിന്നായി 8993 റണ്‍ നേടിയിട്ടുള്ള യശ്പാല്‍ ഒരു ഡബിള്‍ സെഞ്ചുറിയടക്കം 21 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. വിരമിക്കലിന് ശേഷം ബിസിസിഐയിൽ പ്രവർത്തിച്ചു.


