മുട്ടില്‍ മരം മുറി കേസില്‍ സസ്പെന്റ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ശ്രീജിത്ത് എന്നിവരെയാണ് തിരിച്ചെടുത്തത്.
ചെക്ക് പോസ്റ്റില്‍ വേണ്ടത്ര പരിശോധന നടത്താതെ ഈട്ടി മരം കൊണ്ടു വന്ന ലോറി കടത്തിവിട്ടതിനാണ് ഇവരെ നേരത്തെ സസ്പെന്റ് ചെയ്തത്. ജീവനക്കാരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നത് തുടര്‍ അന്വേഷണത്തെ ബാധിക്കില്ലെന്ന് ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്നാണ് നോര്‍ത്ത് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാറിന്റെ ഉത്തരവില്‍ പറയുന്നത്.
അതേസമയം, മുട്ടില്‍ മരംമുറിക്കല്‍ കേസിലെ പൊലീസ് അന്വേഷണം അനിശ്ചിതത്വത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥനെ തിരൂരിലേക്ക് സ്ഥലംമാറ്റിയതോടെയാണ് അന്വേഷണം വഴിമുട്ടിയത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയേക്കും. അതേസമയം പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുകയാണ്.
അന്വേഷണ ഉദ്യോഗസ്ഥനായ സുല്‍ത്താന്‍ ബത്തേരി െൈഡിവസ്പി വി.വി ബെന്നിയെയാണ് തിരൂരിലേക്ക് സ്ഥലമാറ്റിയത്. സ്ഥലംമാറ്റിയെങ്കിലും കേസിന്റെ അന്വേഷണ ചുമതല വി.വി ബെന്നിക്ക് തന്നെയാണ്. പിടികൂടിയ എട്ട് തടികളുടെ സാമ്പിള്‍ ശേഖരണം, വനംറവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കല്‍ തുടങ്ങിയ നടപടികള്‍ ബാക്കിനില്‍ക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം. പുതിയ ഡിവൈഎസ്പിക്ക് ഇതുവരെ അന്വേഷണ ചുമതല നല്‍കിയിട്ടുമില്ല.
അതേസമയം കേസിലെ മുഖ്യപ്രതികളായ അഗസ്റ്റിന് സഹോദരന്മാരുടെ റിമാന്‍ഡ് കാലാവധി അറുപത് ദിവസം പിന്നിട്ടു. മുഖ്യപ്രതികളായ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസ്കുട്ടി അഗസ്റ്റിന് എന്നിവരുടെ ജാമ്യഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. മുറിച്ചു കടത്തിയ തടികളും രേഖകളും പിടിച്ചെടുത്തിട്ടുള്ള സാഹചര്യമുള്ളതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയത്.


