പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ പാലക്കാട് നഗരത്തില്‍ പട്ടാപകല്‍ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് അറസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേര് പിടിയിലായെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പിടിയിലായത് അക്രമികള്‍ക്ക് വാഹനം നല്കിയവരാണ് എന്നാണ് റിപ്പോര്‍ട്ട്. കൊലയാളി സംഘത്തിന് സഹായം നല്കിയ ചിലര്‍ ഇതിനൊടകം പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശ്രീനിവാസനെ കൊലപ്പെടുത്താന്‍ ബൈക്കിലെത്തിയ സംഘം ഉള്‍പ്പെടെ കേസില്‍ ആകെ 12 പ്രതികള്‍ ഉണ്ടാകുമെന്ന് അന്വേഷണ സംഘം നല്കുന്ന സൂചന. ഗൂഢാലോചന നടത്തിയവരും, സംരക്ഷണം നല്കിയവരും ഉള്‍പ്പെടെയാണ് 12 പ്രതികള്‍ എന്നാണ് പൊലീസ് നല്കുന്ന വിവരം.
അതിനിടെ, ശ്രീനിവാസനെ ആക്രമിക്കുന്നതിന് മുന്‍പ് പ്രതികള്‍ പരിസരം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു എന്ന് വ്യക്തമാവുന്ന തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. കൊലപാതകത്തിന് മുന്‍പ് പ്രതികള്‍ കടക്ക് മുന്നില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ടിവിക്ക് ലഭിച്ചു. പലതവണ കടക്ക് മുന്നിലൂടെ സംഘം കടന്നുപോയി സാഹചര്യം നിരീക്ഷിച്ചിരുന്നു. കൃത്യം നടക്കുന്നതിന് തൊട്ടു മുന്‍പ് 12.46ന് എത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇതിന് പുറമെ രാവിലെ 10.30 മുതല്‍ പ്രതികള്‍ മാര്‍ക്കറ്റ് റോഡിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
അതേസമയം, പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ 24ാം തീയതി നീട്ടി. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്തായിരുന്നു ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണി വരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലാ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്.
പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര് ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല. ഊഹാപോഹങ്ങള്‍ പരത്താന്‍ ശ്രമിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവശ്യ സേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ലെന്ന് ഉത്തരവില്‍ പറയുന്നു.
നിരോധനാജ്ഞ നീട്ടിയ സാഹചര്യത്തില്‍ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഒഴിവാക്കിയതായി നേതാക്കള്‍ അറിയിച്ചു.
കൊലപാതകങ്ങളെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയോ അക്രമ സംഭവങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കും.
എല്ലാത്തരം സമൂഹ മാധ്യമങ്ങളിലും 24 മണിക്കൂറും സൈബര്‍ പട്രോളിംഗ് നടത്താന്‍ സൈബര്‍ ഡോം, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ പൊലീസ് സ്റ്റേഷന് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.