മുംബൈ: രാജ്യദ്രോഹ കുറ്റത്തിന് നടപടികള്‍ നേരിടുന്ന ഹിന്ദി സിനിമാ താരം കങ്കണ റണൗട്ട് പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ല അനുമതിക്കായി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ധക്കാഡ് എന്ന് സിനിമയുടെ ഷൂട്ടിംഗിനു വേണ്ടി വിദേശത്ത് പോകണം എന്നാണ് ആവശ്യം. കങ്കണയ്ക്കും സഹോദരിക്കുമെതിരെ മുംബയ് ബാന്ദ്രാ പൊലീസ് സ്റ്റേഷനില്‍ രാജ്യദ്രോഹ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുവാന്‍ ശ്രമിച്ചതിനെതിരെ ആണ് നിലവില്‍ കേസ് ഉള്ളത്. ഇരുവരും ട്വിറ്ററിലൂടെ ചെയ്ത ട്വീറ്റുകളെ അടിസ്ഥാനമാക്കി ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടറായ മുനാവര്‍ അലി സയ്യദ് നല്കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ആവശ്യത്തിനായി പാസ്പോര്‍ട്ട് പുതുക്കുന്നതിന് കങ്കണയും സഹോദരിയും അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ച അധികൃതരുടെ ശ്രദ്ധയില്‍ ഈ കേസ് പെടുകയും പാസ്പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ നിരസിക്കുകയും ആയിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കുവാന്‍ തീരുമാനിച്ചത്. വന്‍ തുക നിക്ഷേപം നടത്തിയ ശേഷമാണ് ഹംഗറിയില്‍ ലൊക്കേഷന്‍ തരപ്പെടുത്തിയതെന്നും താന്‍ ചെന്നില്ലെങ്കില്‍ നിര്‍മ്മാതാവിന് കനത്ത നഷ്ടം ഉണ്ടാകുമെന്നുമാണ് അപേക്ഷയില്‍ പറയുന്നത്.