ആതുരസേവന രംഗത്ത് മലയാളിയോളം പ്രശസ്തി ലോകത്താര്‍ക്കെങ്കിലും ഉണ്ടോ എന്നത് സംശയം. വിശേഷിച്ചും മലയാളി നഴ്സുമാര്‍ക്കുള്ള പ്രശസ്തിയും സ്വീകാര്യതയും ഒന്നു വേറെ തന്നെ. സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും സേവനത്തിന്റെയും പ്രതീകങ്ങളായി അവര്‍ തലയുയര്‍ത്തി നില്ക്കുന്നു. അവര്‍ കടന്നു ചെല്ലാത്ത നാടും നഗരവും ലോകത്തുണ്ടാവില്ല. ശരിക്കും വിളക്കേന്തിയ മാലാഖമാര്‍ തന്നെ. ഈ മാലാഖമാരുടെ വിളക്കുകളില്‍ ദീപം പകരുന്ന വിളക്കുമരമായാലോ? ബിജോ കുന്നുംപുറത്ത് അങ്ങനൊരു വിളക്കുമരമാണ്.
കേരളത്തിലെ ഒരു കൊച്ചു തീരദേശ ഗ്രാമത്തില്‍ പരിമിത സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന ഒരാള്‍ ഇന്ന് ആയിരക്കണക്കിനു പേരുടെ ജീവിതത്തില്‍ വഴികാട്ടിയാവുന്നു. അയാള്‍ ഇന്ന് ഇന്ത്യയിലും മലേഷ്യയിലും ഓസ്ട്രേലിയയിലുമൊക്കെ വ്യാവസായികമായി നിലയുറപ്പിച്ചിരിക്കുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ബിജോ ഓസ്ട്രേലിയയില്‍ മാത്രം ജീവിതവഴിയില്‍ ദീപം പകര്‍ന്നത് 20,000ഓളം നഴ്സുമാര്‍ക്കാണ്.
ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കരിയഴ്സ് ഇന്റര്‍നാഷണല്‍ (എച്ച്.സി.ഐ.) ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമാണ് ബിജോ കുന്നുംപുറത്ത്. ഓസ്ട്രേലിയന്‍ സമൂഹത്തില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വം. അവിടത്തെ ഗ്രാജ്വറ്റ് ഓഫ് ദി ഓസ്ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി ഡയറക്ടേഴ്സ് (ജി.എ.ഐ.സി.ഡി.) അംഗം. മലേഷ്യന്‍ സാമൂഹിക ജീവിതത്തിലും ചെറുതല്ലാത്ത സ്വാധീനം ഈ മനുഷ്യന് ചെലുത്തുന്നുണ്ട്. ഒരു സംരംഭകന് എന്ന നിലയില്‍ നിന്ന് വിദ്യാഭ്യാസ പ്രവര്ത്തകന് എന്ന നിലയിലേക്കുള്ള ബിജോയുടെ പരിണാമം ഇപ്പോള്‍ ആ വ്യക്തിത്വത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു. വിദ്യാഭ്യാസ രംഗത്തുള്ള സംഭാവനകള്‍ക്ക് അംഗീകാരമായി ബ്രിട്ടനിലെ അഡ്വാന്‍സ്ഡ് ഹയര്‍ എജുക്കേഷന്‍ അക്കാദമി അദ്ദേഹത്തിന് പ്രിന്‍സിപ്പല്‍ ഫെലോഷിപ്പ് നല്കി ആദരിച്ചത് അടുത്തിടെയാണ്.
ഒരു സിനിമാക്കഥ പോലെ അത്ഭുതകരവും സംഭവബഹുലവുമാണ് ആ ജീവിതം. ആലപ്പുഴയിലെ തണ്ണീര്‍മുക്കത്ത് കുന്നുംപുറത്ത് കുടുംബത്തിലാണ് ബിജോയുടെ ജനനം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കുട്ടിക്കാലത്ത് അച്ഛന് പാപ്പച്ചനോടൊപ്പം വേമ്പനാടു കായലില്‍ നിന്ന് കക്ക വാരി വില്‍ക്കാനിറങ്ങി. ചേര്‍ത്തല ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍, ആലപ്പുഴ കാര്‍മല്‍ പോളിടെക്നിക്ക് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അദ്ധ്വാനശീലവും സമ്പാദ്യശീലവും കുട്ടിക്കാലം മുതല്‍ തന്നെ ബിജോയുടെ കൂടപ്പിറപ്പായിരുന്നു. പഠനകാലത്ത് രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കാതെ ബസ് പാസ് സംഘടിപ്പിക്കുന്നതിനുള്ള 10 രൂപയ്ക്കായി കുടുക്കയില്‍ പണം നിക്ഷേപിച്ചു തുടങ്ങിയതും വിജയം നേടിയതും സമ്പാദ്യത്തിലെ ആദ്യ പാഠമെന്ന് അദ്ദേഹം ഓര്‍ക്കുന്നു.
വല്ലാത്തൊരു ലക്ഷ്യബോധമുണ്ടായിരുന്നു ബിജോയ്ക്ക്. വളരെയേറെ വിലപ്പെട്ടതായി അക്കാലത്ത് വിലയിരുത്തപ്പെട്ടിരുന്ന വ്യോമസേനാ ഉദ്യോഗത്തിനുള്ള നിയമന ഉത്തരവ് നിരസിച്ച് കുടുംബാംഗങ്ങളെയടക്കം ഏവരെയും ഞെട്ടിക്കാനുള്ള പ്രേരണ മറ്റൊരു ലക്ഷ്യം മുന്നിലുണ്ടായിരുന്നതിനാലാവാം. കൈയില്‍ വന്നു കയറിയ ആ നല്ല ജോലി സ്വീകരിക്കാതെ അദ്ദേഹം ഡല്‍ഹിയിലേക്കു തീവണ്ടി കയറി, വീണ്ടുമൊരു തൊഴിലന്വേഷകനായി ഹിന്ദി വലിയ പിടിത്തം ഇല്ലാത്തതിനാല്‍ ആദ്യ കാലത്ത് നന്നേ ബുദ്ധിമുട്ടി. മാത്രവുമല്ല, ഒരു മെക്കാനിക്കല്‍ എഞ്ജിനീയറിങ് ഡിപ്ലോമക്കാരന് അനുയോജ്യമായ അധികം ജോലികളൊന്നും അവിടെയുണ്ടായിരുന്നില്ല താനും.
ബിജോയ്ക്ക് അന്ന് 20 വയസ്സു മാത്രം. ‘രണ്ടു മാസത്തോളം അവിടെ തൊഴില്‍ തേടിയലഞ്ഞു. ഒടുവില്‍ ഒരു കെട്ടിനിര്‍മ്മാണ കമ്പനിയില്‍ സൂപര്‍വൈസറുടെ ജോലിയില്‍ കയറി, 900 രൂപ മാസശമ്പളത്തില്‍. രാവിലെ എട്ടു മുതല്‍ രാത്രി 10 വരെ ജോലിയോടു ജോലി’, ബിജോ ഓര്‍ത്തെടുത്തു. ആ കഷ്ടപ്പാടുകള്‍ക്കിടയിലും ഡല്‍ഹിയുടേതായി ചില നല്ല ഓര്‍മ്മകളുണ്ട് എന്നും സൂക്ഷിക്കാന്‍. അവിടെയാണ് ബിജോ തന്റെ ഭാവി ജീവിതപങ്കാളി ഷാലിയെ കണ്ടുമുട്ടിയത്. അന്ന് അവര്‍ അവിടെ നഴ്സിങ് വിദ്യാര്‍ത്ഥിനിയായിരുന്നു. പ്രേമം പൂത്തു, തളിര്‍ത്തു. ഒടുവില്‍ ഷാലിയെ ബിജോ വിവാഹം കഴിച്ചു, 1993ല്‍. അപ്പോഴേക്കും അവര്‍ നഴ്സായി ഡല്‍ഹിയില്‍ നിന്ന് ഒമാനിലെത്തിയിരുന്നു. ബിജോയാകട്ടെ മലേഷ്യയിലുമായി, ഒരു താപവൈദ്യുത നിലയത്തിന്റെ ബോയിലര്‍ സ്ഥാപിക്കുന്ന പണികളുമായി.
‘നല്ലൊരു തൊഴില്‍ നേടി നിലയുറപ്പിക്കാനുള്ള പരിശ്രമത്തിനിടെ പ്രചോദനാത്മക ഗ്രന്ഥങ്ങള്‍ ഞാന്‍ കാര്യമായി വായിച്ചിരുന്നു. സിഗ് സിഗ്ലറുടെ സീ യു അറ്റ് ദ ടോപ് എന്ന പുസ്തകത്തില്‍ നിന്നൊരു ഉദ്ധരണി എന്നെ ആകര്‍ഷിച്ചു -ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് ലഭിക്കും, മറ്റുള്ളവര്‍ ആഗ്രഹിക്കുന്നത് നേടാന്‍ അവരെ നിങ്ങള്‍ സഹായിക്കുകയാണെങ്കില്‍. എന്തുകൊണ്ട് ഒരു തൊഴില്‍ദാതാവായി മാറിക്കൂടാ എന്ന ചിന്ത ഇത് എന്നിലുണര്‍ത്തി’ -ബിജോ പറഞ്ഞു. ശ്രീനാരായണ ഗുരുവും ഇതാണല്ലോ പറഞ്ഞത് -നിങ്ങള്‍ക്ക് ആത്മസംതൃപ്തി കിട്ടുന്ന എന്തും മറ്റൊരാള്‍ക്ക് ഒരു കൈത്താങ്ങ് ആവുന്നതാവണം.
വിവാഹശേഷം അധികം വൈകാതെ ഷാലിയും മലേഷ്യയിലെത്തി. ഒമ്പതു വര്‍ഷത്തോളം അവര്‍ മലേഷ്യയില്‍ ചെലവിട്ടു. ഈ കാലമത്രയും ഒരു സംരംഭകനാകണം എന്ന അടങ്ങാത്ത ആഗ്രഹം ബിജോയുടെ ഉള്ളില്‍ നുരയുന്നുണ്ടായിരുന്നു. ആ ആഗ്രഹപൂര്‍ത്തീകരണത്തിന് വഴി തുറന്നത് ഷാലിയുടെ തൊഴില്‍ തന്നെയാണ്. ‘2003ല്‍ 20 രജിസ്റ്റേഡ് നഴ്സുമാരുടെ റിക്രൂട്ട്മെന്റിനുള്ള കരാര്‍ ഓസ്റ്റിന്‍ ഹെല്‍ത്തില്‍ നിന്ന് എനിക്കു ലഭിച്ചു. ആ ദൌത്യം വിജയകരമായി പൂര്‍ത്തീകരിച്ചതോടെ ആത്മവിശ്വാസമായി. അവിടെ ഓസ്ട്രേലിയയിലെക്കു കുടിയേറാനും തീരുമാനമായി. എഞ്ജിനീയറില് നിന്ന് നഴ്സിങ് റിക്രൂട്ടറിലേക്കുള്ള പരിണാമത്തിന്റെ വഴിത്തിരിവ് അവിടെയായിരുന്നു’ -അദ്ദേഹം പറഞ്ഞു.
2004ല്‍ ബിജോ മെല്‍ബണിലെത്തി. വന്‍ അവസരങ്ങളുള്ള, സംരംഭകരെ പിന്തുണയ്ക്കുന്ന ഭൂമിയായാണ് ഓസ്ട്രേലിയ അദ്ദേഹത്തിന് അനുഭവപ്പെട്ടത്. ഒരു നഴ്സിങ് റിക്രൂട്ടറില്‍ നിന്ന് നഴ്സ് പരിശീലന സ്ഥാപന നടത്തിപ്പുകാരന് എന്ന നിലയിലേക്ക് അദ്ദേഹം വൈകാതെ വളര്‍ന്നു. ഹെല്‍ത്ത് കരിയഴ്സ് ഇന്റര്‍നാഷണല്‍ യാഥാര്‍ത്ഥ്യമായി. ‘കാര്യമായ മൂലധനമില്ലാതെ സംരംഭവുമായി ഇറങ്ങുന്നവര്‍ക്കും നിലയുറപ്പിക്കാനുള്ള അവസരം ഓസ്ട്രേലിയ നല്‍കുന്നുണ്ട്. പദ്ധതിയിലെ ആത്മാര്‍ത്ഥത എത്രമാത്രമുണ്ടെന്നാണ് അവര്‍ നോക്കുക. അങ്ങനെയാണ് നഴ്സിങ് കോളേജ് സ്ഥാപിക്കാനുള്ള ഭൂമി വാങ്ങാനുള്ള സ്റ്റാമ്പ് ഡ്യൂട്ടി മാത്രം നല്കാന് ശേഷിയുണ്ടായിരുന്ന എനിക്ക് കോളേജ് തന്നെ തുടങ്ങാനുള്ള ബാങ്കിങ് പിന്തുണ കിട്ടിയത്’ -ബിജോ ചൂണ്ടിക്കാട്ടി. നഴ്സിങ് പരിശീലന രംഗത്തെ തലതൊട്ടപ്പനായിരുന്ന റോബിന് അലിസണ് എല്ലാ പിന്തുണയും നല്കി അന്ന് ഒപ്പം നിന്ന കാര്യം അദ്ദേഹം നന്ദിയോടെ ഓര്‍മ്മിച്ചു.
ബിജോയുടെ പരിശ്രമങ്ങള്‍ വളര്‍ച്ചയില്‍ അവസാനിച്ചത് സ്വാഭാവികം. 2007ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് നഴ്സിങ് ഓസ്ട്രേലിയ (ഐ.എച്ച്.എന്‍.എ.) തുടങ്ങി. പെര്‍ത്തില്‍ പുതിയ കാമ്പസ് വൈകാതെ വന്നു. ഹെയ്ഡല്‍ബെര്‍ഗ് കാമ്പസ് കൂടുതല്‍ സൌകര്യങ്ങളുമായി മെച്ചപ്പെടുത്തി. ‘ഉന്നതവിദ്യാഭ്യാസ രംഗത്തെ മൂല്യവര്‍ദ്ധനയുടെ ഭാഗമായി ഇന്ത്യയില്‍ ഒരു പുതിയ ഐ.ടി. വിഭാഗത്തിനു രൂപം നല്‍കിയിട്ടുണ്ട് -എം.ഡബ്ല്യു.ടി. ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉള്ളടക്കം തയ്യാറാക്കുകയാണ് ലക്ഷ്യം. അടുത്തിടെ എം.ഡബ്ല്യു.ടിയുടെ ഉടമസ്ഥാവകാശം പൂര്‍ണ്ണമായി ഞാന്‍ ഏറ്റെടുത്തു’ -അദ്ദേഹം പറഞ്ഞു. മാക്സ്വര്ത്ത് ഇന്റര്‍നാഷണല്‍ പ്രൊപ്രൈറ്ററി ലിമിറ്റഡ് എന്നൊരു സംരംഭത്തിലൂടെ ഖനനം ഉള്‍പ്പെടെയുള്ള പുതിയ വ്യാവസായിക മേഖലകളിലേക്കും ബിജോ ചുവടുവെച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ റോസന്നയിലാണ് മാക്സ്വര്ത്തിന്റെ ഭരണകേന്ദ്രം.
നഴ്സ് റിക്രൂട്ട്മെന്റും പരിശീലനവും വളര്‍ന്നതോടെ 2004ലെ ബിജോ എന്ന ഏകാംഗ സേനയില്‍ നിന്ന് ജീവനക്കാരുടെ എണ്ണം 250 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. കോവിഡ് കാലത്തെ പ്രതിസന്ധിക്കിടയിലും പിരിച്ചുവിടലിന്റെ സമ്മര്‍ദ്ദം മറികടക്കാന്‍ ആവുന്നത്ര ശ്രമിച്ചിട്ടുണ്ടെന്ന് ബിജോയുടെ പക്ഷം. തങ്ങളുടെ സമ്മര്‍ദ്ദത്തെക്കാള്‍ വലുതാണ് തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയുള്ള തൊഴിലാളിയുടെ സമ്മര്‍ദ്ദം എന്ന തിരിച്ചറിവുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇതുകൊണ്ട് നഴ്സുമാരുടെ തൊഴില്‍സാദ്ധ്യത കുറഞ്ഞു എന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്ന് ബിജോ വ്യക്തമാക്കി. 2030നകം ഓസ്ട്രേലിയയില്‍ മാത്രം ഒരു ലക്ഷത്തോളം നഴ്സുമാരുടെ ആവശ്യമുണ്ടാവുമെന്നാണ് ഐ.എച്ച്.എം. കണക്കാക്കിയിട്ടുള്ളത്, വിശേഷിച്ചും കോവിഡ് കാലത്ത് നിയമനം നടക്കാത്ത സാഹചര്യത്തില്‍. ‘2020നു ശേഷമുള്ള പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ആറു മാസം കാലാവധിയുള്ള ഗ്രാജ്വറ്റ് സര്‍ട്ടിഫിക്കറ്റ് ഇന്‍ അഡ്വാന്‍സ്ഡ് നഴ്സിങ് എന്നൊരു കോഴ്സിനു ഞങ്ങള്‍ രൂപം നല്‍കിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണര്‍ റെഗുലേഷന് ഏജന്‍സിയുടെ (എ.പി.എച്ച്.പി.ആര്.എ.) പുതിയ രീതിയിലുള്ള പരീക്ഷ വിജയിക്കാന്‍ ഇത് നഴ്സുമാരെ പ്രാപ്തരാക്കും’ -അദ്ദേഹം വിശദീകരിച്ചു.
സാങ്കേതികവിദ്യയും വൈദഗ്ദ്ധ്യവും നഴ്സിങ് -ആരോഗ്യ മേഖലകളിലെ സാദ്ധ്യതകളെ ആഗോളതലത്തില്‍ തന്നെ അനുദിനം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജന്മനാടായ കേരളത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് ബിജോ കുന്നുംപുറത്ത് ആഗ്രഹിക്കുന്നു. എം.ഡബ്ല്യു.ടി. ഗ്ലോബല്‍ സ്കില്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നതിനായി കോട്ടയത്ത് എട്ടേക്കര്‍ സ്ഥലം വാങ്ങി വികസിപ്പിച്ചിട്ടുണ്ട്. സാങ്കേതിവിദ്യ, ആരോഗ്യപരിപാലനം, അതിഥിസല്ക്കാരം, കാര്‍ഷിക-മൃഗപരിപാലന സേവനം എന്നിങ്ങനെ നാലു വിഭാഗങ്ങള്‍ അവിടെയുണ്ടാവണം എന്നാണ് തീരുമാനം. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട യോഗ്യതകള്‍ നേടാനുള്ള സാഹചര്യം കുറഞ്ഞ ചെലവില്‍ ഒരുക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
‘ഒരു തൊഴില്‍ദാതാവ് എന്ന നിലയിലുള്ള വളര്‍ച്ചയ്ക്കു സാക്ഷിയായി എന്റെ അമ്മ ലീലാമ്മ കഴിഞ്ഞ വര്‍ഷം മരിക്കുന്നതു വരെ മെല്‍ബണില്‍ ഒപ്പമുണ്ടായിരുന്നു. ഞങ്ങളെപ്പോലെ ജോലിക്കു പോകുന്ന ദമ്പതിമാരുള്ള വീട്ടില്‍ ഒറ്റയ്ക്കാവുന്ന മുതിര്‍ന്നവരുടെ സംരക്ഷണം താമസിയാതെ സാങ്കേതികവിദ്യയും അതിലൂടെ ഉരുത്തിരിയുന്ന യന്ത്രോപകരണങ്ങളും ഏറ്റെടുക്കും. വീട്ടിലുള്ളവരുടെ അവസ്ഥയെപ്പറ്റി നഴ്സുമാര്‍ക്കും ആംബുലന്‍സ് സേവനങ്ങര്ക്കും റോബോട്ടിക്സും വീട്ടിലെ യന്ത്രവല്‍കൃത സേവനങ്ങളും അറിയിപ്പുകള് നല്കുന്ന പുതിയ കാലം വിദൂരമല്ല. നേരിട്ടുള്ള നിരീക്ഷണം പ്രാവര്‍ത്തികമാക്കുന്ന ഡ്രോണ്‍ സാങ്കേതികതയും വ്യാപകമായേക്കാം. അടുത്ത തലമുറയിലെ നഴ്സിങ് വിദ്യാഭ്യാസത്തില്‍ ഈ സാങ്കേതികളെല്ലാം ഉള്‍പ്പെട്ടേ മതിയാകൂ’ -ബിജോ വിലയിരുത്തി.
വ്യക്തിപരമായും ബിജോ പഠിച്ചുകൊണ്ടിരിക്കുകയാണ്. 55 വയസ്സായെങ്കിലും പഠനം അവസാനിപ്പിച്ചിട്ടില്ല. ഓസ്ട്രേലിയയിലെ സ്വിന്‍ബേണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയാണ് അദ്ദേഹമിപ്പോള്‍. മൂന്നാംതല വിദ്യാഭ്യാസ മേഖലയിലെ കോര്‍പ്പറേറ്റ് ഭരണസംവിധാനം എന്നതാണ് ഗവേഷണ വിഷയം. ‘ഈ ജീവിതയാത്രയില്‍ ഞാന്‍ സംതൃപ്തനാണ്. അതിന് എന്നെ പ്രാപ്തനാക്കുന്നതില് വഴികാട്ടികളായി പ്രവര്‍ത്തിച്ച ചില വ്യക്തികളുണ്ട്. പ്രിയ സുഹൃത്തും നഴ്സിങ് പരിശീലകയുമായ കാലി കണ്ണന് അതിലൊരു പ്രമുഖ സ്ഥാനമുണ്ട്. ഇപ്പോള്‍ എന്റെ ഗവേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന ശ്രീലങ്കക്കാരനായ ഗൈഡ് ഡോ.ചന്ദന ഹെവഗെയുടെ ബുദ്ധസൂക്തങ്ങളും ജ്ഞാനവും എന്നെ സ്വാധീനിക്കുന്നു’ -മെല്ബണിനടുത്ത ഐവന്ഹോയില് അടുത്തിടെ സ്വന്തമാക്കിയ പുതിയ വസതിയിലിരുന്ന് ബിജോ പറഞ്ഞു.
ഒരു സിനിമാക്കഥ പോലെ സംഭവബഹുലമാണ് ബിജോയുടെ ജീവിതം എന്നു പറഞ്ഞുവല്ലോ. മക്കളുടെ കാര്യം കൂടി പറയാതെ അതു പൂര്‍ത്തിയാവില്ല. അദ്ദേഹത്തിന്റെ ജീവിത നാള്വഴിക്കൊപ്പിച്ചു തന്നെയായിരുന്നു മക്കളുടെ ജനനവും -ബെസ്റ്റിന് ജനിച്ചത് ഇന്ത്യയില്‍, ബിന്ദിയ ജനിച്ചത് മലേഷ്യയില്‍, അബിഗെയ്ല്‍ ജനിച്ചത് ഓസ്ട്രേലിയയിലും