ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു. ഡല്‍ഹിയില്‍ പീഡനത്തിന് ഇരയായി മരണപ്പെട്ട ഒന്‍പതു വയസുകാരിയുടെ ബന്ധുക്കളോടൊപ്പമുള്ള ട്വീറ്റാണ് നീക്കം ചെയ്തത്. ട്വിറ്ററിൻ്റെ നിയമങ്ങള്‍ പാലിച്ചിട്ടില്ലെന്ന കാരണത്താല്‍ ആണ് ഇത് നീക്കിയത്. ബുധനാഴ്ച പെണ്‍കുട്ടിയുടെ ബന്ധുക്കളെ ചെന്ന് കണ്ട രാഹുല്‍ തങ്ങളുടെ മകള്‍ക്കു നീതി ലഭിക്കണമെന്ന് ആ മാതാപിതാക്കള്‍ തങ്ങളുടെ കണ്ണുനീരിലൂടെ പറയുന്നുവെന്ന് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്.
കുട്ടിയുടെ ബന്ധുക്കളെ കണ്ട രാഹുല്‍ തന്നെക്കൊണ്ട് കഴിയുന്ന എല്ലാ സഹായങ്ങളും അവര്‍ക്കു വേണ്ടി ചെയ്യുമെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ഇന്ത്യയിലെ നിയമം അനുസരിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാത്രമല്ല ആ കുട്ടിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന യാതൊന്നും ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്യുവാന്‍ പാടില്ല. അത്തരത്തിൽ എന്ത് എങ്കിലും പുറത്ത് വിടുന്നത് പോസ്കോ വകുപ്പ് അനുസരിച്ചുള്ള കുറ്റമാണ്. ഇതിനാലാകാം രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ട്വിറ്റര്‍ നീക്കിയതെന്ന് കരുതുന്നു. പീഡനത്തിന് ഇരയായ കുട്ടിയുടെ ബന്ധുക്കളെ വെളിപ്പെടുത്തുന്ന തരത്തില്‍ ഫോട്ടോ ഇട്ടതിന് രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.