കൊച്ചി: തൊടുപുഴ മുന്‍ സിഐയും നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ച് സിഐയുമായ എന്‍.ജി.ശ്രീമോനെ സസ്പെന്‍ഡ് ചെയ്തു. സിഐയെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് എഡിജിപിയുടെ നടപടി.
കേസുകളില്‍ വ്യാപകമായി ഇടപെട്ട് പരാതിക്കാരെ പീഡിപ്പിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സസ്പെന്ഷന് ആവശ്യപ്പെട്ടത്. ഇടുക്കി സ്വദേശി ബേബിച്ചന് വര്‍ക്കി നല്കിയ പരാതി പരിഗണിച്ചാണ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് ഉത്തരവ് പുറപ്പെടുവിച്ചത്. 30 ഓളം പരാതികളില്‍ കോടതി വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം അടിയന്തരമായി നടത്താന്‍ വിജിലന്‍സ് ഐജി എച്ച്. വെങ്കിടേഷിന് കോടതി നോട്ടീസ് നല്കി
ശ്രീമോനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനമാണ് ഹൈക്കോടതി ഇന്നലെ ഉയർത്തിയത്. ശ്രീമോനെപ്പോലെയുള്ള ഉദ്യോഗസ്ഥർ സമൂഹത്തിന് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒരു നിമിഷം പോലും സർവീസിൽ വച്ചുകൊണ്ടിരിക്കരുതെന്നും കോടതി പറഞ്ഞു. നേരത്തേ തന്നെ വ്യാപകമായി ശ്രീമോനെതിരെ പരാതിയുയർന്നപ്പോൾ, കോടതി വിജിലൻസിനോട് നേരിട്ട് അന്വേഷിച്ച് പരാതി നൽകാൻ നിർദേശിച്ചിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് എല്ലാ പരാതിക്കാരെയും കണ്ടു. വിശദമായി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. വിശദമായി ഇവ പരിശോധിച്ചപ്പോൾ, മുപ്പതോളം പരാതികളുയർന്നതിൽ 18 പരാതികളിൽ കഴമ്പുണ്ടെന്ന് വിജിലൻസും കോടതിയെ അറിയിച്ചു. വിജിലൻസ് നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടി സ്വീകരിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപിയെ ചുമതലപ്പെടുത്തിയത്.
ഗുരുതരമായ പരാതികളാണ് സിഐ ശ്രീമോനെതിരെ നിലവിലുള്ളത്. സിഐയുടെ മർദ്ദനത്തെ തുടർന്ന് കല്ലൂർക്കാട് സ്വദേശിയായ രജീഷ് ആത്മഹത്യ ചെയ്തെന്നതുൾപ്പടെയുള്ള പരാതികൾ ശ്രീമോനെതിരെയുണ്ട്. വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് സിഐ മകനെ മർദ്ദിച്ചതെന്നും ആത്മഹത്യ ചെയ്ത രജീഷിന്റെ അമ്മ അന്ന് പറഞ്ഞിരുന്നതാണ്.
സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ചതുൾപ്പെടെ വേറെയും ഉണ്ട് ശ്രീമോനെതിരെ പരാതികൾ. സിഐക്കെതിരെ മൊഴി നൽകാൻ എത്തിയവരിൽ സർക്കാർ ജീവനക്കാരും ഉണ്ടായിരുന്നു. ഭീഷണിപ്പെടുത്തി നഷ്ടപരിഹാരം നൽകിച്ചുവെന്നായിരുന്നു പോസ്റ്റൽ ജീവനക്കാർ എസ്പിക്ക് നൽകിയ മൊഴി. തൊടുപുഴയിൽ നടന്ന കെഎസ്യു സമരത്തിൽ വിദ്യാർത്ഥികളെ തല്ലിച്ചതച്ചതിന് പിന്നാലെ, ഇതിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ പ്രവർത്തകർക്ക് നേരെ സർവീസ് റിവോൾവർ ലോഡ് ചെയ്ത് വെടിയുതിർക്കാൻ തോക്കു ചൂണ്ടിയെന്ന പരാതിയും ശ്രീമോനെതിരെയുണ്ട്. നിരവധി ആരോപണങ്ങളുടെ പ്രതിസ്ഥാനത്തുള്ള ശ്രീമോനെ ഇതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയത്തേക്ക് സ്ഥലം മാറ്റിയത്. എന്നാൽ സസ്പെൻഷനിലേക്ക് നീങ്ങേണ്ടിയിരുന്ന നടപടി സ്ഥലം മാറ്റമായി ഒതുക്കുകയായിരുന്നുവെന്ന് പരാതിക്കാർ ആരോപിച്ചിരുന്നതാണ്.


