പ്രകൃതിക്ഷോപത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ. അതിതീവ്ര മഴയ്ക്ക് കാരണമായത് ഇരട്ട ന്യൂന മര്‍ദം. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ മഴക്കെടുതിയില്‍ മരിച്ചത് 39 പേരെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ഡാമുകളിലെ ജലം നിയന്ത്രിത അളവില്‍ തുറന്ന് വിടുന്നുണ്ട്. മഴക്കെടുതിയില്‍ ദുരന്തമനുഭവിച്ച കുടുംബങ്ങളെ സര്‍ക്കാര്‍ കൈവിടില്ല. ജീവന് പകരമായി മറ്റൊന്നുമില്ല. നഷ്ടപരിഹാരം ഒന്നുമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ വിങ്ങുന്ന ഹൃദയവുമായി സഭയും പങ്കുചേരുന്നു. ഈ കുടുംബങ്ങളെ സര്‍ക്കാര്‍ കൈവിടില്ല. ഒറ്റക്കെട്ടായി നിന്ന് നേരിടുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. പ്രകൃതിദുരന്ത മുന്നറിയിപ്പിലെ പോരായ്മ ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷത്തിന് വേണ്ടി കെ ബാബു എംഎല്‍എയാണ് സംസാരിച്ചത്. പ്രകൃതിദുരന്ത മുന്നറിയിപ്പില്‍ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാലം തെറ്റിയെത്തുന്ന പ്രകൃതി ദുരന്തങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി വലിയ നാശ നഷ്ടങ്ങളുണ്ടാക്കി. സംസ്ഥാനത്ത് നിലവില്‍ 11 എന്‍.ഡി.ആര്.എഫ് സംഘങ്ങള്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എയര്‍ഫോഴ്സ്, നേവി ഹെലികോപ്ടറുകള്‍ സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 304 ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. 25ന് വീണ്ടും ചേരും. ക്വോറം തികയാല് ആവശ്യമുള്ള എം.എല്‍.എമാര്‍ മാത്രമാണ് ഇന്ന് സഭയിലെത്തിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എം.എല്‍.എമാര്‍ എത്തിയില്ല.

