തിരുവനന്തപുരം: എഐ കാമറ നിയമലംഘന നോട്ടീസിനു പണം വേണമെന്ന് കെല്‍ട്രോണ്‍, നല്‍കാനാകില്ലെന്ന് സർക്കാർ. നോട്ടീസ് അയയ്ക്കുന്നത് നിർത്തിവയ്ക്കുമെന്ന് കെല്‍ട്രോണ്‍ സർക്കാരിനു രേഖാമൂലം മുന്നറിയിപ്പു നല്കി.കാമറ വഴിയുള്ള നിയമ ലംഘനങ്ങള്‍ക്ക് 25 ലക്ഷം നോട്ടീസ് അയച്ച് കഴിഞ്ഞ ശേഷമുള്ള നോട്ടീസുകള്‍ക്കു പണം നല്‍കണമെന്നാണ് കെല്‍ട്രോണിന്റെ നിലപാട്. അല്ലെങ്കില്‍ തുടർന്നുള്ള നിയമലംഘനങ്ങള്‍ക്കു നോട്ടീസ് അയക്കില്ലെന്നാണ് സർക്കാരിനെ ധരിപ്പിച്ചിരിക്കുന്നത്.
നിലവില്‍ ഇതുവരെ 25 ലക്ഷം നോട്ടീസ് വാഹന ഉടമകള്‍ക്ക് കെല്‍ട്രോണ്‍ നല്‍കിയെന്നാണ് അവകാശപ്പെടുന്നത്. തുടർന്നു നല്കുന്ന നോട്ടീസ് ഒന്നിന് 20 രൂപ വീതം നല്‍കണം. ഈ വ്യവസ്ഥയാണ് സർക്കാർ അംഗീകരിക്കാൻ തയാറാകാത്തത്.
എഐ കാമറ സ്ഥാപിക്കുന്ന ഘട്ടത്തില്‍ 25 ലക്ഷം നോട്ടീസ് നല്‍കുമെന്നും തുടർന്നുള്ള സേവനങ്ങള്‍ക്ക് ഫീസ് നല്‍കണമെന്നുമായിരുന്നു കെല്‍ട്രോണും ഗതാഗത കമ്മീഷണറും തമ്മിലുണ്ടാക്കിയ കരാറിലെ വ്യവസ്ഥ.
2023 ജൂണ്‍ മുതലാണ് എഐ കാമറ വഴിയുള്ള നിയമലംഘനത്തിന് നോട്ടീസ് നല്കി തുടങ്ങിയത്. 46 ലക്ഷം നിയമലംഘനങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 250 കോടി രൂപ പിഴയിനത്തില്‍ അടയ്ക്കാനുള്ള നോട്ടീസാണ് കെല്‍ട്രോണ്‍ സർക്കാരിനു വേണ്ടി വാഹന ഉടമകള്‍ക്ക് അയച്ചത്. ഇതില്‍ 52 കോടി രൂപ പിഴയിനത്തില്‍ പിരിഞ്ഞു കിട്ടിയിട്ടുണ്ട്.
കെല്‍ട്രോണിന് നോട്ടീസ് അയയ്ക്കാൻ പണം കൊടുത്തില്ലെങ്കില്‍ പിഴ തിരിച്ചടവില്‍ ഗണ്യമായ കുറവുവരാൻ ഇടയാക്കുമെന്നാണ് മോട്ടോർ വാഹന അധികൃതർ വ്യക്തമാക്കുന്നത്. എസ്എംഎസ് സംവിധാനത്തിലൂടെ നിയമലംഘനം അറിയിച്ചാല്‍ അതു പിഴപിരിക്കുന്ന കാര്യത്തില്‍ ഫലപ്രദമാകാൻ സാധ്യത കുറവാണെന്നും അഭിപ്രായമുണ്ട്.
അതേസമയം കാമറ സ്ഥാപിച്ച വകയില്‍ സർക്കാർ കെല്‍ട്രോണിന് കോടികണക്കിനു രൂപ നല്‍കാനുണ്ട്, ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഒരു ഗഡു തുക മാത്രമാണ് കെല്‍ട്രോണിനു ഫലത്തില്‍ സർക്കാരില്‍നിന്നു ലഭിച്ചിട്ടുള്ളു.