തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രാഥമിക അന്വേഷണം നടത്തുന്നതിന് വിജിലൻസിന് സർക്കാർ അനുമതി നൽകി. ആഭ്യന്തര അഡി. സെക്രട്ടറിയാണ് വിജിലൻസ് ഡയറക്ടർക്ക് അനുമതി നൽകിയത്. ചിന്നക്കനാല്‍ വില്ലേജില്‍ 1.14 ഏക്കര്‍ സ്ഥലവും കെട്ടിടവും വില്‍പ്പന നടത്തിയതിലും റജിസ്റ്റര്‍ ചെയ്തതിലും ക്രമക്കേട് നടന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17-ാം വകുപ്പ് അനുസരിച്ചാണ് അന്വേഷണത്തിന് അനുമതി നല്‍കിയത്.
ഉത്തരവില്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ പേര് പരാമര്‍ശിക്കുന്നില്ല.മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കെട്ടിടം ഭൂപതിവു ചട്ടം ലംഘിച്ചാണ് നിര്‍മിച്ചതെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനാണ് ആരോപണം ഉന്നയിച്ചത്. ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിച്ചതായും അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന്, സിപിഎം വിജിലന്‍സിന് പരാതി നല്കി. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഭൂമി റജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും മാത്യു കുഴല്‍ നാടന്‍ വ്യക്തമാക്കിയിരുന്നു.