ആലുവ: വിവാദങ്ങള്‍ക്കും ഏറെ വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ജില്ലാ കള്ക്ടര് എന്‍എസ്കെ ഉമേഷിനൊപ്പെം കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ വീട്ടിലെത്തി. തായിക്കാട്ടുകര ഗാരിജിനു സമീപത്തെ കുട്ടിയുടെ താമസ സ്ഥലത്തെത്തിയ മന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും വിവരങ്ങള്‍ തിരക്കുകയും ചെയ്തു.
രാവിലെ നടന്ന കുട്ടിയുടെ ശവസംസ്ക്കാര ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ല എന്ന ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെ ആയിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. പോക്സോ കേസുകളില്‍ ഇരകള്‍ക്ക് നല്കുന്ന അടിയന്തര സഹായം കുടുംബത്തിന് ഉടന്‍ നല്‍കുമെന്നും മറ്റ് സഹായങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
‘വിവാദ കാര്യങ്ങളിലേക്ക് കടക്കേണ്ട കാര്യമില്ല, കുട്ടിയുടെ കുടുംബം ഇപ്പോള്‍ നീറുന്ന അവസ്ഥയിലാണുള്ളത്. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇത്’- മന്ത്രി പറഞ്ഞു. മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാതെയാണ് മന്ത്രി മടങ്ങിയത്.
കുടുംബത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ജില്ലയില്‍ ഉണ്ടായിരുന്നില്ലെന്നായിരുന്നു കളക്ടറുടെ വിശദീകരണം. താന്‍ കോട്ടയത്തായിരുന്നു. അതുകൊണ്ട് സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആലുവ തഹസില്‍ദാരെ തനിക്ക് വേണ്ടി പങ്കെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നുെവന്ന് കളക്ടര്‍ പറഞ്ഞു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍ അരുണ്‍ ഗോപിയും ഒപ്പമുണ്ടായിരുന്നു.
വിമര്‍ശനം ഉയര്‍ന്നതോടെ വിചിത്ര ന്യായവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു രംഗത്തെിയിരുന്നു. എല്ലാ സ്ഥലത്തും മന്ത്രിമാര്‍ എത്തണം എന്നുണ്ടോയെന്നാണ് മന്ത്രി ചോദിച്ചത്. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാര്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. വിഷയത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ല. വിഷയമറിഞ്ഞ സമയം മുതല്‍ തന്നെ അന്വേഷണം ആരംഭിച്ചെന്നും പ്രതിയെ അതിവേഗം പിടികൂടിനായെന്നുമാണ് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞത്.