കൊവിഡ് കാലത്തും സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് യാതൊരു കുറവുമില്ല. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്തുണ്ടായത്. കൊലപ്പെട്ടവരെല്ലാം സിപിഎം പ്രവര്‍ത്തകരായിരുന്നു എന്നതാണ് ഇതിലെ പ്രത്യേകത. തങ്ങളുടെ പ്രവര്‍ത്തകര്‍ നിരന്തരം കൊലപ്പെടുന്നതില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്ന് സിപിഎം ആരോപിക്കുന്നുവെങ്കിലും പ്രാദേശിക പ്രശ്നങ്ങളാണ് പല കൊലപാതകങ്ങള്‍ക്കും കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വലിയ വാര്‍ത്തയായ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച പൊലീസ് ഉന്നത ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം തുടരുകയാണ് എന്നാണ് പറയുന്നത്.
ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള അഞ്ച് മാസത്തിനിടെ നവംബറില്‍ മാത്രമാണ് രാഷ്ട്രീയ പ്രവര്‍ത്തകരുടെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്. ആഗസ്റ്റ് 19-നാണ് കായംകുളത്ത് സിപിഎം നേതാവ് സിയാദിനെ കുത്തിക്കൊന്നത്. കൊവിഡ് സെന്ററിലെ രോഗികള്‍ക്ക് ഭക്ഷണം നല്കി വരുന്നതിനിടെയാണ് സിയാദിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റ ക്വട്ടേഷന്‍ സംഘമാണെന്ന് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ ആരോപിച്ചെങ്കിലും സിയാദിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നായിരുന്നു പൊലീസിന്റെ നിഗമനം. ഇതേചൊല്ലി വലിയ രാഷ്ട്രീയ വിവാദം ഉണ്ടായെങ്കിലും പ്രാദേശിക പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ കൊലപാതകമാണെന്ന് മന്ത്രി ജി.സുധാകരന് പരസ്യമായി പ്രതികരിച്ചതോടെ വിവാദങ്ങള്‍ക്ക് ശമനമായി.
ഓഗസ്റ്റ് 30 തിരുവോണത്തിന് തലേന്നാണ് തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിനേയും മിഥിലാജിനേയുമാണ് തിരുവോണതലേന്ന് വെട്ടിക്കൊന്നത്. ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് യുവാക്കളെ കൊന്നതെന്നും, കൊലപാതകത്തിന് മുന്‍പായി കൊലയാളി സംഘം ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സിപിഎമ്മും ഡിവൈഎഫ്ഐയും ആരോപിച്ചെങ്കിലും ആ സാധ്യതയിലേക്ക് പൊലീസ് അന്വേഷണം പോയില്ല. ഒരു കോണ്‍ഗ്രസ് നേതാവിനേയും ചോദ്യം ചെയ്തതുമില്ല. ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘടനത്തിനിടെയാണ് കൊലപാതകം നടന്നത് എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
ഒക്ടോബര്‍ നാലിനാണ് തൃശ്ശൂരില്‍ സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെട്ടത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും കൊലയാളികള്‍ ആര്‍എസ്എസ് – ബംജ്റഗദള്‍ പ്രവര്‍ത്തകരാണെന്നും സിപിഎം ആരോപിച്ചെങ്കിലും ഇരു വിഭാഗം തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍
ഡിസംബര്‍ ആറിന് തദ്ദേശതെരഞ്ഞെടുപ്പിനിടെയാണ് കൊല്ലം മണ്‍റോ തുരുത്തില് മണിലാല്‍ എന്ന സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടത്. മണിലാലിനെ കൊന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എന്ന് സിപിഎം ആരോപിച്ചെങ്കിലും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് എഫ്ഐആറില്‍ പൊലീസ് പറയുന്നത്. ഇതിനെല്ലാം ഒടുവിലാണ് ക്രിസ്മസിന് തൊട്ടുപിന്നാലെ മറ്റൊരു രാഷ്ട്രീയ കൊലയുടെ വാര്‍ത്ത കൂടി കേരളം കേള്‍ക്കുന്നത്.
ഈ സര്‍ക്കാരിന്റെ ആദ്യ വര്‍ഷങ്ങളില്‍ കണ്ണൂരിലും മലബാര്‍ മേഖലയിലും തുടര്‍ച്ചയായി രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായെങ്കിലും ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഇവിടെയൊക്കെ സമീപകാലത്ത് സമാധാനം പുലരുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്ത് പൊതുവില്‍ ക്രമസമാധാനം ശക്തമാണെന്ന സര്‍ക്കാര്‍ അവകാശപ്പെടുന്നുവെങ്കിലും ഇത്രയും ചെറിയ സമയത്തില്‍ ഇത്രയേറെ പേര് കൊല്ലപ്പെടുന്നത് ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്.പെട്ടെന്നുണ്ടാവുന്ന വാക്ക്തര്‍ക്കങ്ങളും ചെറിയ സംഘര്‍ഷങ്ങളുമെല്ലാം ഒരാളുടെ ജീവനെടുക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ആ സമയത്ത് വലിയ രീതിയില്‍ ചര്‍ച്ചയായെങ്കിലും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ കൊലയാളികളുടെ പേര് മാത്രമേ പൊലീസ് പറഞ്ഞുള്ളൂ. മണ്‍റോ തുരുത്തിലെ മണിലാലിന്റെ കൊലപാതകം നടന്നപ്പോള്‍ അതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന് മുഖ്യമന്ത്രി തന്നെ ആരോപിച്ചെങ്കിലും തൊട്ടുപിന്നാലെ പൊലീസിന്റെ എഫ്ഐആറില്‍ വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് വ്യക്തമാക്കിയത്.
സിപിഎം സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ സിപിഎമ്മുകാര്‍ തുടര്‍ച്ചയായി കൊലപ്പെടുന്ന അവസ്ഥയില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ അതൃപ്തിയും അമര്‍ഷവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന സാഹചര്യത്തിലാണ് വലിയ പ്രതിഷേധമായി അതൊന്നും പുറത്തേക്ക് വരാത്തത്.
ഇതുവരെയുണ്ടായ എല്ലാ കൊലപാതകങ്ങളും കൃത്യമായി അന്വേഷിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. അപ്പോഴും ചെറിയ തര്‍ക്കങ്ങള്‍ പോലും കൊലപാതകത്തിലേക്ക് നീളുന്ന അവസ്ഥ കേരളത്തിലുണ്ട് എന്ന സത്യം പൊലീസിന് വെല്ലുവിളിയും പൊതുജനങ്ങള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നതുമാണ്.
വെഞ്ഞാറമൂട് കൊലപാതകത്തിലെ പൊലീസിന്റെ അന്വേഷണ രീതിയോടൊക്കെ പ്രാദേശിക തലത്തില്‍ വലിയ എതിര്‍പ്പുയര്‍ന്നെങ്കിലും അഭ്യന്തരവകുപ്പിനെ ചോദ്യം ചെയ്യാന്‍ സിപിഎമ്മിനകത്ത് ആരും ധൈര്യപ്പെടുന്നില്ല. വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ കോണ്‍ഗ്രസ് എംപിയും തിരുവനന്തപുരം ഡിസിസി നേതാക്കളും സംശയനിഴലില്‍ വന്നെങ്കിലും അതില്‍ ഒരു ചര്‍ച്ച സൃഷ്ടിക്കാന്‍ പോലും സിപിഎമ്മിന് സാധിച്ചില്ല. പ്രാദേശിക വിഷയങ്ങളെ തുടര്‍ന്നുണ്ടാവുന്ന കൊലപാതകങ്ങളില്‍ ഉന്നത ഗൂഢാലോചന ആരോപിച്ച് സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ നേരത്തെ മുതല്‍ ആരോപിച്ചിരുന്നു.


