ആരൊക്കെയാണ് മന്ത്രിമാരെന്ന് നാളെ രാവിലെ സത്യപ്രതിജ്ഞ ചെയ്യുമ്പോ മനസ്സിലാകുമെന്ന് കെ സി വേണുഗോപാൽ. വൈകീട്ടോടെ ഗവർണർക്ക് കത്ത് നൽകും. മന്ത്രിമാരെ നേരിട്ട് പ്രഖ്യാപിക്കാറില്ല അതാണ് രീതി. UDFന്റെ ഏറ്റവും പ്രഗത്ഭരായ ടീമാകും നാളെ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്. ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് അത് മുന്നോട്ട് കൊണ്ടുപോകാനുള്ള നല്ല ടീമിനെ തന്നെയാകും അണിനിരത്തുക.
വാഗ്ദാനങ്ങൾ സർക്കാർ പാലിക്കും. ആശങ്കകൾക്ക് അവകാശമില്ലെന്നും ആലപ്പുഴയ്ക്ക് നല്ല പ്രാതിനിധ്യം ഉണ്ടാകും. നഷ്ട്ടപെട്ടതെല്ലാം തിരിച്ചു പിടിക്കും. അതിനായാണ് തൻ അടക്കം പ്രവർത്തിക്കുന്നത്.രമേശ് ചെന്നിത്തല മന്ത്രിസഭയിൽ വേണമെന്നുള്ളത് പാർട്ടിയുടെ ആഗ്രഹമായിരുന്നുവെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.
വെള്ളാപ്പള്ളിക്കെതിരെയും കെ സി വേണുഗോപാൽ പ്രതികരണം നടത്തി. സർക്കാർ രൂപീകരണം ആരംഭിച്ചിട്ടേയുള്ളൂ. സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് തന്നെ ഇത്തരം വിഷം ചീറ്റുന്ന പ്രസ്താവനകൾ ഒഴിവാക്കേണ്ടതാണ്. നമ്മുടെ നാട്ടിൽ വർഗീയത ഇളക്കിവിട്ടാൽ അതിനെ ജനം അംഗീകരിക്കില്ലെന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലം. അതുകൊണ്ടുതന്നെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ലീഗിനെ ആക്രമിക്കുന്ന ശൈലി നാട്ടിൽ സ്പർദ്ദ വളർത്താനുള്ള ഉദ്ദേശത്തോടെയാണ്. ജനങ്ങൾ കാത്തിരിക്കുന്നത് ഇത്തരം തമാശകൾക്കല്ലെന്നും ജനങ്ങൾക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നു എന്നതാണ് ജനം കാത്തിരിക്കുന്നതെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.


