മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന് തിരിച്ചടിയായി ഹൈക്കോടതി വിധി. പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറായി നിയമിച്ച നടപടി യു.ജി.സി മാനദണ്ഡ പ്രകാരമല്ലെന്ന് ഹൈക്കോടതി. പ്രിയയുടെ സേവന കാലവും പ്രവര്‍ത്തി പരിചയവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് നിരീക്ഷിച്ച കോടതി പിഎച്ച്ഡി കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും ആവര്‍ത്തിച്ചു.
ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചിന്റേതാണ് വിധി. പ്രിയാ വര്‍ഗീസിനെ നിയമന പട്ടികയില്‍ നിന്ന് ഒിവാക്കണമെന്ന് ആവശ്യപ്പെട്ട് നിയമന പട്ടികയില്‍ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലാണ് വിധി. ഹര്‍ജിയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. തുടര്‍ച്ചയായ രണ്ടുദിവസം വാദം കേട്ട ശേഷമാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
അധ്യാപകര്‍ രാഷ്ട്ര നിര്‍മാതാക്കളും വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കേണ്ടവരുമാണ്. വിദ്യാഭ്യാസം ജീവിതത്തിന്റെ അടിസ്ഥാന ഘടകമാണ്. നിയമനങ്ങളില്‍ യു.ജി.സി മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.
ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി പ്രിയാവര്‍ഗീസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പിഎച്ച്ഡി പഠനത്തിന് പോയതും സ്റ്റ്യൂന്ഡ് ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ പോയതും അധ്യാപക പരിചയത്തില്‍ കണക്കാക്കാമെന്നായിരുന്നു പ്രിയാവര്‍ഗീസിന്റെ അഭിഭാഷകന് പറഞ്ഞത്. സ്റ്റ്യൂഡന് ഡയറക്ടറായിരിക്കെ എന്‍എസ്എസ് കോഡിനേറ്ററുടെ അധിക ചുമതല വഹിച്ചിരുന്നുവെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ എന്‍എസ്എസില്‍ കുഴിവെട്ടുന്നത് അധ്യാപക യോഗ്യതയായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വിമര്‍ശിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.
തുടര്‍ന്ന് നാഷനല്‍ സര്‍വ്വീസ് സ്കീമിന് വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയാലും അഭിമാനം എന്ന് പ്രിയാവര്‍ഗീസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചെങ്കിലും രണ്ട് മണിക്കൂറിനുള്ളില്‍ പോസ്റ്റ് നീക്കി. ഇതിനെയും കോടതി വിമര്‍ശിച്ചു. സംഭവിക്കുന്നത് അസുഖകരമായ കാര്യങ്ങളാണെന്നും കുഴിവെട്ട് എന്ന കാര്യം പറഞ്ഞത് ഓര്‍ക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. താനും എന്‍എസ്എസിന്റെ ഭാഗമായിരുന്നുവെന്ന് ജസ്റ്റിസ് ദേവന് രാമന്‍ചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ഡെപ്യൂട്ടേഷന് കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോ? സ്റ്റുഡന്റ് ഡയറക്ടര്‍ ആയ കാലയളവില്‍ പഠിപ്പിച്ചിരുന്നോ? പ്രവൃത്തിപരിചയം ഉണ്ടെന്ന രേഖ സ്ക്രൂട്ടിനീ കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നോ? തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ച കോടതി സ്ക്രൂട്ടിനിങ് കമ്മിറ്റി പരിശോധിച്ച രേഖകള്‍ മാത്രമേ കോടതിക്ക് ആവശ്യമുള്ളൂ എന്നും പറഞ്ഞു. അധ്യാപന പരിചയം വിശദീകരിക്കണമെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കേസ് എടുക്കാതിരിക്കണമെങ്കില്‍ രേഖകള്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
അസോഷ്യേറ്റ് പ്രഫസര്‍ നിയമനത്തിനു 6 പേരെയാണ് പരിഗണിച്ചത്. റിസര്‍ച് സ്കോറില്‍ ഏറ്റവും പിന്നിലായിരുന്നു പ്രിയ. 156 മാര്‍ക്ക് മാത്രമുണ്ടായിരുന്ന പ്രിയാ വര്‍ഗീസ് റിസര്‍ച് സ്കോറില്‍ 651 മാര്‍ക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്കറിയയെ രണ്ടാമനാക്കിയാണ് അഭിമുഖം കഴിഞ്ഞപ്പോള്‍ ഒന്നാമതെത്തിയത്. സംഭവം വിവാദമായതോടെ അസോഷ്യേറ്റ് പ്രഫസര്‍ നിയമന നടപടികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മരവിപ്പിച്ചിരുന്നു.
യു.ജി.സി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയയ്ക്കില്ലെന്ന് നേരത്തെയും ആക്ഷേപമുയര്‍ന്നിരുന്നു. ഗവേഷണ ബിരുദവും എട്ടു വര്‍ഷം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസറുടെ യോഗ്യത. കണ്ണൂര്‍ സര്‍വകലാശാലാ പുറത്തിറക്കിയ വിജ്ഞാപനത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍, 2012ല്‍ തൃശൂര്‍ കേരളവര്‍മ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടിയ പ്രിയ വര്‍ഗീസ് സര്‍വീസിലിരിക്കെ മൂന്നു വര്‍ഷത്തെ അവധിയെടുത്ത് ഗവേഷണം നടത്തിയാണ് പി.എച്ച്.ഡി നേടിയത്. ഗവേഷണം കഴിഞ്ഞ് 2019ലാണ് സര്‍വീസില്‍ തിരിച്ചുകയറുന്നത്.