പത്തനംതിട്ട: ഇലവന്തൂരില്‍ വേറെയും കൊലപാതകങ്ങള്‍ക്ക് ശ്രമം നടന്നു. റോസ്ലിയ്ക്കും പത്മത്തിനും മുന്‍പ് രണ്ടുസ്ത്രീകളെ എത്തിച്ച് കൊല്ലാന്‍ ശ്രമിച്ചെങ്കിലും പാളിപോവുകയായിരുന്നുവെന്ന് പ്രതികള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. ലോട്ടറി വില്പനക്കാരിയായ ആനപ്പാറ സ്വദേശിനിയും വീട്ടുജോലിക്കെത്തിച്ച യുവതിയെയുമാണ് നരബലിക്കായി കൊന്നുതള്ളാന്‍ പ്രതികള്‍ സ്രമം നടത്തിയത്. രണ്ടും പാളിപോയെന്നും പ്രതികള്‍ പൊലിസിനോട് സമ്മതിച്ചു. അന്ന് രക്ഷപെട്ട ഇരുവരുടേയും മൊഴികള്‍ പൊലിസ് രേഖപ്പെടുത്തി.
ആനപ്പാറ സ്വദേശിനിയാരുന്നു ആദ്യത്തെ ഇരയാകേണ്ടത്. ഇവരില്‍ നിന്നും ലോട്ടറി മൊത്തമായി വാങ്ങിയാണ് ഒരു വര്‍ഷം മുമ്പ് ഷാഫി പരിചയപ്പെടുന്നത്. തിരുമ്മു കേന്ദ്രത്തില്‍ 18,000 രൂപ ശമ്പളം കിട്ടുന്ന ജോലിയുണ്ടെന്ന് പറഞ്ഞ് ഇവരെ ഇലന്തൂരിലെത്തിക്കുകയായിരുന്നു. ആദ്യ ദിവസം 1000 രൂപ നല്കി. രണ്ടാമത്തെ ദിവസം തിരുമ്മല്‍ കഴിഞ്ഞു നില്ക്കുന്ന സമയത്ത് ദമ്പതികളായ ഭഗവല്‍സിംഗും ലൈലയും ഇവരെ വീട്ടിലേക്ക് ക്ഷണിച്ചു. വീടിനകത്ത് കയറിയതിന് ശേഷം ഇരുവരും ചേര്‍ന്ന് ഇവരെ കട്ടിലിലേക്ക് തള്ളിയിട്ട് കൈകള്‍ കെട്ടിയിട്ടു. കാലുകള്‍ കെട്ടാന്‍ തിരിഞ്ഞ സമയത്ത് കൈകളിലെ കെട്ടഴിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഷാഫി മുഖത്തടിച്ചു. അടികൊണ്ട് നിലത്ത് വീണെങ്കിലും വീടിനകത്തുനിന്നും പുറത്തേക്ക് കടന്നു. അതേസമയം ലൈല അവരെ അനുനയിപ്പിച്ച് തിരികെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ റോഡില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ശേഷം പരിചയമുള്ള ഓട്ടോ ഡ്രൈവറെ വിളിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടു. വിദേശത്തുള്ള ഈ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പന്തളത്തുള്ള സ്വകാര്യ ഏജന്‍സി വഴി ലൈല വീട്ടുജോലിക്കെത്തിച്ച യുവതിയാണ് രണ്ടാമത്തെയാള്‍. തൊട്ടടുത്ത ദിവസം തന്നെ ലൈംഗിക ചുവയോടെ പ്രതികള്‍ സംസാരിച്ചു. പിന്നീട് അവിടെ നില്‍ക്കുന്നത് പന്തിയെല്ലന്ന് തോന്നി അവരും രക്ഷപ്പെടുകയായിരുന്നു. അതേ സമയം തന്നെയാണ് വീടിനുമുന്നില്‍ മാലിന്യക്കുഴിയെടുക്കുന്നതും. ഈ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് ഷാഫി റോസ്ലിയേയും പത്മയേയും കുടുക്കിയതെന്നാണ് സൂചന.


