കൊച്ചി: സുഹൃത്തിൻ്റെ പീഡന പരാതി ഉന്നയിച്ച ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ പൊലീസ് കേസെടുത്തു. സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് അപകീര്‍ത്തിക്കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂര്‍ പൊലീസാണ് കേസെടുത്തത്.
മയൂഖ ജോണി അടക്കം 10 പേര്‍ക്കെതിരെയാണ് കേസ്. മുരിയാട് എംപറര്‍ ഇമ്മാനുവല്‍ പ്രസ്ഥാനത്തിൻ്റെ പരമാധികാരി നിഷ സെബാസ്റ്റ്യന്‍, ട്രസ്റ്റിമാരായ ഉമേഷ് ജോസ്, നവീന്‍ പോള്‍, പി.പി.ഷാന്റോ എന്നിവര്‍ക്കും മറ്റ് 6 പേര്‍ക്കും എതിരെ കേസെടുക്കാനാണ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ്. ഇവിടെ ട്രസ്റ്റി ആയിരുന്ന സാബു നല്കിയ പരാതിയിലാണ് ഉത്തരവ്.
എന്നാൽ മയൂഖ ജോണിയുടെ വീട്ടില്‍ താന്‍ ഭീഷണി നോട്ടിസ് കൊണ്ടുപോയിട്ടുണ്ട് എന്നാരോപിച്ചത് അപകീര്‍ത്തികരമാണെന്നും നേരത്തെ ട്രസ്റ്റി ആയിരുന്ന ജോണ്സണ് മറ്റൊരു യുവതിയെ മാനഭംഗം നടത്തിയതായി വ്യാജരേഖ കെട്ടിച്ചമച്ചാണു പരാതി നല്‍കിയതെന്നും സാബു ആരോപിച്ചു.
അതേസമയം, മയൂഖയുടേയും കൂട്ടരുടേയും പരാതികളില്‍ എതിര് സംഘത്തിന് എതിരെ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നിലവില്‍ ഈ കേസുകളുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. മൂന്നു കേസുകളും ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുമുണ്ട്.
കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 2016-ലാണ്. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്സണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തെന്നാണ് പരാതി.
അന്ന് അവിവാഹിതയായതിനാല്‍ പൊലീസില്‍ പരാതി നല്‍കിയില്ല. എന്നാൽ പെണ്‍കുട്ടി വിവാഹിതയായ ശേഷവും 2018-ല്‍ പ്രതി ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തു. തുര്‍ന്ന് ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം 2021 മാര്‍ച്ചിലാണ് പരാതി നല്‍കിയത്. ചാലക്കുടി മജിസ്ട്രേറ്റ് ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പക്ഷെ പ്രതിയുടെ അറസ്റ്റ് ഇതുവരെ ഉണ്ടായില്ല. പ്രതിയ്ക്കു വേണ്ടി മന്ത്രിതലത്തില്‍ വരെ ഇടപെടലുണ്ടായെന്നും കേസെടുക്കാതിരിക്കാന്‍ വനിതാ കമ്മീഷന് അദ്ധ്യക്ഷയായിരുന്ന എം സി ജോസഫൈന് ഇടപെട്ടുവെന്നും ഗുരുതരമായ ആരോപണങ്ങളാണ് മയൂഖ ഉന്നയിച്ചിരുന്നു.