ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പാകിസ്ഥാന് ചാരന്മാരെ സഹായിച്ചവരില്‍ മലയാളിയും. സെെനിക രഹസ്യങ്ങള്‍ ചോർത്താൻ അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ രണ്ടു പേര് ആണ് പിടിയിലായത്. മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടി ബിന്‍ മുഹമ്മദ് കുട്ടിയും (36), തമിഴ്നാട് തിരുപ്പൂരിലെ ഗൗതം ബി. വിശ്വനാഥന് (27) എന്നിവരാണ് പിടിയിലായത്. ആയിരക്കണക്കിന് വ്യാജ സിം കാര്‍ഡുകളും മറ്റു സാങ്കേതിക ഉകരണങ്ങളും ഇവരുടെ പക്കല്‍ നിന്നു കണ്ടെത്തി. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രതികള്‍ സിം ബോക്സുകളും ഉപയോഗിച്ചിരുന്നു.
സതേണ്‍ കമാന്റിലെ മിലിറ്ററി ഇന്റലിജന്‍സും ബംഗളൂരു പൊലീസിൻ്റെ ആന്റി ടെറര്‍ സെല്ലും ചേര്‍ന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര കോളുകള്‍ പ്രാദേശിക കോളുകളിലേക്ക് പരിവര്‍ത്തനം ചെയ്തതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവരും നഗരത്തിലെ ആറു പ്രദേശങ്ങളിലായി 32 ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നു. ബംഗളുരുവില്‍ ഇവര്‍ നടത്തിവന്ന അനധികൃത ഫോണ്‍ എക്സ്ചേഞ്ച് പോലെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും സമാന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും സംശയമുണ്ട്. പാകിസ്ഥാന് ചാര ഏജന്‍സിയില്‍ നിന്നും കിഴക്കന്‍ ആര്‍മി ഇന്‍സ്റ്റലേഷനിലേക്ക് വന്ന ഒരു കോളാണ് അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തുന്നതിലേക്ക് നയിച്ചത്.


