കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പുംമൊബൈല് ഫോണ്‍ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു നിഗമനം. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറാണ് ഭക്ഷ്യവിഷബാധയേറ്റതല്ലെന്നും വിഷം ഉള്ളില്‍ ചെന്ന് മരിച്ചതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുള്ളതെന്നും ആദ്യ സൂചന നല്‍കിയത്.
ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടേത് ആത്മഹത്യയെന്നതിലേക്ക് പൊലീസെത്തിയത്. താന്‍ മാനസിക സംഘര്‍ഷം നേരിടുന്നുവെന്നതടക്കം ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന സൂചന. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തുന്നതിനായി പൊലീസ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും ബന്ധുക്കളുടേയും മൊഴിയെടുക്കും.
അഞ്ജുശ്രീ പാര്‍വതിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെങ്കിലും അത് ഭക്ഷണത്തില്‍ നിന്നല്ലെന്നുമായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. അഞ്ജുശ്രീയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്നും ഇത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്.
കോഴിക്കോട്ടെ ലാബിലേക്ക് അയച്ചആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ പുറത്ത് വരും. എങ്കില്‍മാത്രമേ ഏത് തരത്തിലുള്ള വിഷമാണ് ശരീരത്തിലെത്തിയതെന്ന് വ്യക്തമാകുകയുള്ളൂ.
കാസര്‍ഗോട്ടെ ഹോട്ടലില്‍ നിന്ന് കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതിന് ശേഷമാണ് പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്കി. ആദ്യം ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് കരുതിയിരുന്നുവെങ്കിലും പിന്നീട് അത് ആത്മഹത്യയാണെന്ന സൂചനകള്‍ പുറത്ത് വരികയായിരുന്നു.