കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുശോചിച്ച് രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍. ഹൃദയം കീഴടക്കിയ മികച്ച നടിയെ നഷ്ടമായെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. ഇതിഹാസ തുല്യമായ പെണ് കലാ ജീവിതമെന്ന് മന്ത്രി ഡോ ആര് ബിന്ദു പറഞ്ഞു. കെപിഎസി ലളിതയുടെ വിയോഗം കലാ- സാംസ്കാരിക രംഗത്ത് വലിയ ശൂന്യത സൃഷ്ടിക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. മലയാള സിനിമയിലെ അതുല്യ പ്രതിഭയെ നഷ്ടമായെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും അഭിപ്രായപ്പെട്ടു. മലയാള സിനിമയ്ക്ക് കെ പി സി ലളിതയുടെ വിയോഗം വലിയ നഷ്ടമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
കെപിഎസി ലളിതയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവര്‍ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി എന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
സ്വന്തം നിലപാടുകളും രാഷ്ട്രീയവും ധൈര്യപൂര്‍വം വിളിച്ചുപറഞ്ഞ വ്യക്തിയാണ് കെപിഎസി ലളിതയെന്ന് കെ കെ ശൈലജ എംഎല്‍എ. സ്വന്തം രാഷ്ട്രീയവും നിലപാടുമൊക്കെ പരസ്യമായി പറയാന്‍ കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ മടിയാണ്. പക്ഷേ കെപിഎസി ലളിത അക്കാര്യം ആര്‍ജവത്തോടെ തുറന്നുപറഞ്ഞു. എക്കാലത്തും സാമൂഹിക പ്രതിബദ്ധത പുലര്‍ത്തിയിരുന്ന നടിയാണ് വിടപറഞ്ഞതെന്നും കെ കെ ശൈലജ പറഞ്ഞു.
തൃപ്പൂണിത്തുറയിലെ മകന്റെ ഫ്ലാറ്റില്‍ വച്ചായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. മഹേശ്വരിയമ്മ എന്നായിരുന്നു ശരിയായ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായി. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്.
1978ലാണ് അവര്‍ ചലച്ചിത്ര സംവിധായകന് ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. ഈയടുത്ത് വരെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.


