ലഹരിക്കെതിരായ തൂഫാൻ ദ നാർകോ ഹണ്ടിന് ഗുണ്ടകളുടെ സഹായം വേണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ. നിയമപരമായി മുന്നോട്ട് പോയി ലഹരിമാഫിയെ പൂട്ടുമെന്ന് അദേഹം വ്യക്തമാക്കി. കൊച്ചിയിൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപി വിളിച്ച ലഹരിക്കെതിരായ യോഗത്തിൽ ഗുണ്ടകൾ പങ്കെടുത്തെന്ന ആരോപണത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ പ്രതികരണം. സംഭവത്തിൽ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ പ്രതികരിച്ചു.
കെ. സുധാകരൻ കൊച്ചിയിൽ വിളിച്ച യോഗത്തിൽ പങ്കെടുത്ത് നിരവധി ഗുണ്ടകളായിരുന്നു. കൊച്ചിയിൽ നടന്ന യോഗത്തിന് നേതൃത്വം നൽകിയതും കുപ്രസിദ്ധ ഗുണ്ടകളാണ്. കള്ളത്തോക്ക് വിൽപ്പനയ്ക്ക് ശ്രമിച്ച കേസിലെ പ്രതികളടക്കം യോഗത്തിൽ പങ്കെടുത്തു. എകെജി സെൻ്റർ ആക്രമണ കേസിലെ രണ്ടാം പ്രതി സുഹൈൽ ഷാജഹാനും യോഗത്തിൽ പങ്കെടുത്തു.
ഇവരെ കൂടാതെ നിരവധി ക്രിമിനൽ കേസ് പ്രതികളായ ഒട്ടേറെപ്പേരും യോഗത്തിനെത്തി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമാകാൻ ചെറുപ്പക്കാരുടെ കൂട്ടായ്മ എന്ന പേരിലായിരുന്നു യോഗം. ചുറുചുറുക്കുള്ള ചെറുപ്പക്കാരെ ഉപയോഗിച്ച് ലഹരി മാഫിയയെ തകർക്കുക ലക്ഷ്യമെന്ന് സുധാകരൻ പറഞ്ഞിരുന്നത്.


