ചേരിചേരാ നയമുണ്ടായിരുന്ന ഇന്ത്യ ഇന്ന് അമേരിക്കയ്ക്ക് പൂർണമായി വിധേയപ്പെട്ടുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അമേരിക്കയുടെ ജൂനിയർ പങ്കാളിയായി ഇന്ത്യ മാറുന്നു. കോൺഗ്രസ് പിന്തുടർന്നുവന്ന നയവും ബിജെപിയുടെ നയവും ഒന്ന്. ഇന്ത്യൻ മാർക്കറ്റ് അമേരിക്കയ്ക്ക് തുറന്നു കൊടുത്തതോടെ കർഷകർ പ്രതിസന്ധിയിലായി. ഇന്ത്യയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ എവിടെ നിന്ന് വാങ്ങണമെന്ന് അമേരിക്ക തീരുമാനിക്കുന്നു.
റഷ്യയിൽ നിന്ന് എണ്ണ സ്വീകരിക്കാൻ അമേരിക്കയുടെ അനുവാദത്തിന് കാത്തിരിക്കുന്നു. അപമാനകരമായ സമീപനമാണ് കേന്ദ്രസർക്കാരിൻ്റേത്. അമേരിക്കയുടെ ദാസ്യന്മാരായി ഇന്ത്യ മാറുന്നു. ഇടതുപക്ഷം ആദ്യം തന്നെ മുന്നറിയിപ്പ് നൽകിയതാണ്. അതാണിപ്പോൾ യാഥാർത്ഥ്യമാകുന്നത്. യുദ്ധം അടുക്കളയെ പോലും ബാധിച്ചിരിക്കുന്നു.
പാചകവാതകം ലഭ്യമല്ലാത്ത സാഹചര്യം. ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന് ചിന്തിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. പാചകവാതക ക്ഷാമം, ആരാധനാലയങ്ങൾ, വൃദ്ധസദനങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ഭക്ഷണം ഉറപ്പുവരുത്തണം. ഇതിൽ പാർട്ടി പ്രവർത്തകർ ശ്രദ്ധിക്കണം. ശ്മശാനങ്ങളിലും ബദൽ സംവിധാനം ഉറപ്പാക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.


